മൊബൈൽ വിൽപ്പനയെ ചൊല്ലി ഒരു മാസത്തെ വൈരാഗ്യം, പട്ടത്തെ കിസ്മത്ത് ഹോട്ടലിൽ യുവാവിനെ കുത്തി; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പട്ടം കിസ്മത്ത് ഹോട്ടലിൽ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  രണ്ട് പേർ അറസ്റ്റിൽ. അട്ടക്കുളങ്ങര സ്വദേശിയായ ഷിബിൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി  കാരോട് മാറാടി ജനത ലൈബ്രറിക്കു സമീപം ആദര്‍ശ് നിവാസില്‍  അപ്പു എന്ന് വിളിക്കുന്ന ആദര്‍ശ് (19), രണ്ടാം പ്രതി കാരോട് എണ്ണവിള കനാൽ ട്രെഡേഴ്സിനു  സമീപം അഭിജിത് കോട്ടജില്‍ അമിത് കുമാര്‍ (24) എന്നിവരെയാണു മ്യൂസിയം പൊലീസ് അറസ്റ്റ്‌ ചെയ്തത്.  

കുത്തേറ്റ ഷിബിൻ കൂട്ടുകാരനായ കാല്‍വിന്‍റെ  മൊബൈല്‍ ഫോണ്‍  വില്പനയുമായി ബന്ധപ്പെട്ടു ഒരു മാസം മുന്‍പ് ഓവര്‍ബ്രിഡ്ജ് ഭാഗത്തു അടിപിടി ഉണ്ടാക്കിയതിലുള്ള വിരോധമാണ് കൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ച ഹോട്ടലിലെത്തിയ ഷിബിനെ കുത്തിയ ശേഷം പ്രതികൾ ഒളിവിൽപോകുകയായിരുന്നു. കഴുത്തില്‍ കുത്തു കിട്ടിയ ഷിബിന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

സംഭവത്തിന് പിന്നാലെ മ്യൂസിയം ഐഎസ്എച്ച്ഒ വിമലിന്‍റെ നേതൃത്വത്തില്‍ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയിലാണ്  ഇന്നോവ കാറില്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകുന്നതിനിടെ പ്രതികൾ പൊലീസിന്‍റെ പിടിയിലായത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ
 

By admin