ബീസ്റ്റ് മോഡിൽ ഹാർദ്ദിക്, പ്രതികാരവുമായി തിലക്, ആ‍ർസിബി-മുംബൈ പോരിലെ ത്രില്ല‍ർ നിമിഷങ്ങൾ

മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ പകുതി ഒരു സാധാരണ കുടുംബ ചിത്രം പോലെയായിരുന്നു. പതിവുപോലെ രോഹിത് ശര്‍മ പവര്‍ പ്ലേക്ക് മുമ്പെ മടങ്ങുന്നു.പിന്നെലെ റിക്കിൾടണും. വില്‍ ജാക്സും സൂര്യകുമാറും ചേര്‍ന്ന് ചെറിയൊരു കഥയ ഇന്‍റര്‍വെല്‍ വരെ എത്തിക്കുന്നു. ഭാഗ്യത്തിന്‍റെ അകടമ്പടിയോടെ ക്രീസില്‍ നിന്ന സൂര്യയും വില്‍ ജാക്സും മടങ്ങുമ്പോള്‍ മുംബൈക്ക് മുന്നില്‍ പിന്നെയെും 122 റണ്‍സിന്‍റെ ലക്ഷ്യം. എന്നാല്‍ ത്രില്ലര്‍ സിനിമകളെ അനുസ്മരിപ്പിക്കു്നതായിരുന്നു മുംബൈ ഇന്നിംഗ്സിലെ രണ്ടാം പകുതി.

ജോഷ് ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആവേശത്തിന് തിരികൊളുത്തുന്നു. കൂടെ കഴിഞ്ഞ മത്സരത്തില്‍ മെല്ലെപ്പോക്കിന്‍റെ പേരില്‍ അവസാന ഓവറുകളില്‍ റിട്ടയര്‍ ചെയ്യിച്ചതിന് കോച്ച് മഹേല ജയവര്‍ധനയോട് പ്രതികാരം തീര്‍ക്കാനെന്നപോലെ തിലക് വര്‍മയും അടിയോട് അടി. സൂര്യകുമാർ മടങ്ങിയപ്പോൾ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹേസല്‍വുഡിനെ പന്തെറിയാന്‍ വിളിച്ച രജത് പാട്ടീദാറിന്‍റെ തീരുമാനം ഹാര്‍ദ്ദിക് പാണ്ഡ്യ ബീസ്റ്റ് മോഡ് ഓണാക്കിയതോടെ പാളി. ഹേസല്‍വുഡ് എറിഞ്ഞ പതിനാലാം ഓവറില്‍ ഹാര്‍ദ്ദിക് അടിച്ചു കൂട്ടിയത് 22 റണ്‍സ്.

സഹതാരം വേദനകൊണ്ട് പുളയുമ്പോൾ എതിർ താരത്തിന്‍റെ തോളിൽ കൈയിട്ട് തമാശ പങ്കിട്ട് ഗിൽ, ക്യാപ്റ്റനെ പൊരിച്ച് ആരാധകർ

നേരിട്ട ആദ്യ ആറ് പന്തില്‍ ഹാര്‍ദ്ദിക് നേടിയത് 26 റണ്‍സ്. പിന്നാലെ അനുജൻ ഹാര്‍ദ്ദിക്കിനെ സമ്മ‍ർദ്ദത്തിലാക്കാന്‍ രജത് പാട്ടീദാര്‍ ചേട്ടൻ ക്രുനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിക്കുന്നു. ചേട്ടനെയും തുടര്‍ച്ചയായി സിക്സുകള്‍ക്ക് തൂക്കി ഹാര്‍ദ്ദിക് ആര്‍സിബിയെ ഞെട്ടിക്കുന്നു. ക്രുനാല്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ വന്നത് 19 റണ്‍സ്. ഇതോടെ മുംബൈ ആരാധകര്‍ പ്രതീക്ഷയോടെ സീറ്റില്‍ ഇരിപ്പുറപ്പിക്കുന്നു.അവസാന അഞ്ചോവറില്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 65 റണ്‍സ്.

ഇതോടെ വിശ്വസ്തനായ ഭുവനേശ്വര്‍ കുമാറിനെ രജത് പാട്ടീദാര്‍ പന്തെറിയാന്‍ വിളിക്കുന്നു. ഭുവിയെ സിക്സിനും ഫോറിനും തൂക്കി തിലക് വര്‍മ 13 റണ്‍സ് ആ ഓവറില്‍ അടിച്ചെടുത്തതോടെ ആര്‍സിബി ക്യാംപില്‍ നിരാശ പടരുന്നു. പതിനേഴാം ഓവര്‍ എറിഞ്ഞ യാഷ് ദയാലിനെതിരെയും തിലക് സിക്സ് പറത്തിയെങ്കിലും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ദയാല്‍ ആര്‍സിബിയുടെ പ്രതീക്ഷ കാക്കുന്നു.മുംബൈക്ക് ജയിക്കാന്‍ അപ്പോൾ വേണ്ടത് 18 പന്തില്‍ 41 റണ്‍സ്.

ഭുവിയുടെ പതിനെട്ടാം ഓവറില്‍ ആര്‍സിബി മുന്‍തൂക്കം നേടുന്നു. തകര്‍ത്തടിച്ച തിലക് വര്‍മയെ ഭുവി സ്ലോ ബോളില്‍ മടക്കി. അപ്പോഴും ബീസ്റ്റ് മോഡില്‍ ഹാര്‍ദ്ദിക് മറുവശത്തുള്ളതിനാല്‍ മുംബൈ പ്രതീക്ഷയിലായിരുന്നു.നേരിട്ട ആദ്യ പന്ത് തന്നെ ഭുവിയെ സിക്സിന് പറത്തി നമാൻ ധിറും ആര്‍സിബിയെ ഞെട്ടിക്കുന്നു.നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഹേസല്‍വുഡിന്‍റെ ആദ്യ പന്ത് തന്നെ സിക്സ് പറത്താനുള്ള ഹാര്‍ദ്ദിക്കിന്‍റെ ശ്രമം പക്ഷെ ഡീപ് സ്ക്വയറില്‍ ലിവിംഗ്സ്റ്റണിന്‍റെ സുരക്ഷിത കരങ്ങളിലെത്തിയതോടെ ആര്‍സിബിക്ക് ശ്വാസം നേരെ വീണു.

അപ്പോഴും ആര്‍സിബിക്ക് ആശ്വസിക്കാന്‍ വകയുണ്ടയിരുന്നില്ല. ഹാര്‍ദ്ദിക്കിന് പകരം ക്രീസിലെത്തിയ മിച്ചല്‍ സാന്‍റ്നര്‍ ഹേസ്‍വുഡിനെ സിക്സിന് തൂക്കി അവസാന ഓവറിലെ ലക്ഷ്യം 19 റണ്‍സായി ചുരുക്കുന്നു. അവസാന ഓവര്‍ എറിയാനെത്തിയത് ക്രുനാല്‍ പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ ആര്‍സിബിയുടെ നെഞ്ചില്‍ തീ കോരിയിട്ട് സാന്‍റ്നറുടെ തൂക്കിയടി. എന്നാല്‍ ലോംഗ് ഓഫില്‍ ടിം ഡേവിഡിന്‍റെ സുരക്ഷിത കരങ്ങളില്‍ സാന്‍റനര്‍ അവസാനിച്ചു. തൊട്ടടുത്ത പന്തില്‍ വില്‍ ജാക്സും ടിം ഡേവിഡും ചേര്‍ന്ന് ദീപക് ചാഹറിന്‍റെ സിക്സെന്ന ഉറച്ച ഷോട്ട് ബൗണ്ടറിയില്‍ റിലേ ക്യാച്ചിലൂടെ പറന്നു പിടിക്കുന്നു. ക്യാച്ച് കൈയിലൊതുക്കിയ ജാക്സ് ബൗണ്ടറി ലൈന്‍ കടക്കും മുമ്പ് പന്ത് തൊട്ടടുത്തുള്ള ഡേവിഡിന് കൈമാറി ആര്‍സിബയുടെ ജയം ഉറപ്പിക്കുന്നു.

25-ാം വയസിൽ കോലിക്കും രോഹിത്തിനുമില്ലാത്ത ഐപിഎല്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് ശുഭ്മാന്‍ ഗില്‍

അടുത്ത പന്തില്‍ ഹാട്രിക് അവസരം ലഭിച്ചെങ്കിലും ബോള്‍ട്ട് തലനാരിഴക്ക് സ്റ്റംപിംഗില്‍ നിന്ന് രക്ഷപ്പെടുന്നു. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ 10 വര്‍ഷത്തിനുഷേം വാംഖഡെയില്‍ ആര്‍സിബിക്ക് അവിശ്വസനീയ ജയം സമ്മാനിക്കുമ്പോള്‍ അനുജന്‍ ഹാര്‍ദ്ദിക്കിന്‍റെ മുഖത്ത് ഒരു ചെറു ചിരി ബാക്കിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin