100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ കോടതി, നേരിട്ട് ചെന്ന് കൈപ്പറ്റണം
100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ ഒരു ചൈനീസ് കോടതി. വാങ്ങുന്നത് ആരാണോ അവർ നേരിട്ട് ചെന്ന് വാങ്ങണം എന്ന് കാണിച്ചാണ് മുതലകളെ ലേലം ചെയ്തിരിക്കുന്നത്. നാല് ദശലക്ഷം യുവാൻ (4,72,05,194.96 ഇന്ത്യൻ രൂപ) ആണ് മുതലകളെ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
അസാധാരണമായ ഈ ലേലം വ്യാപകമായ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഈ ലേലം എങ്ങനെ നടന്നു, അതിന്റെ പ്രായോഗികമായ വെല്ലുവിളികൾ എന്തൊക്കെയാവും എന്നിവയൊക്കെ ലേലം പൊതുജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി തീർന്നു. മാത്രമല്ല, ഓൺലൈനിലും ഇത് സംബന്ധിച്ച് രസകരമായ ചർച്ചകൾ നടന്നു.
ഷെൻഷെൻ നാൻഷാൻ പീപ്പിൾസ് കോടതിയാണ് ഈ ലേലം നടത്തുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഉടമകളായ ആലിബാബ അവരുടെ ആലിബാബ ജുഡീഷ്യൽ ഓക്ഷൻ പ്ലാറ്റ്‌ഫോമിലാണ് ലേലം സംഘടിപ്പിക്കുക.
2005 -ൽ മോ ജുൻറോങ് സ്ഥാപിച്ച ഗ്വാങ്‌ഡോങ് ഹോംഗി ക്രോക്കഡൈൽ ഇൻഡസ്ട്രി കമ്പനിയുടേതാണ് ഈ മുതലകൾ. 7 മില്ല്യൺ ഡോളർ മൂലധനമുണ്ടായിരുന്ന കമ്പനിയായിരുന്നു നേരത്തെ ഇത്. എന്നാൽ, കമ്പനിക്ക് അതിന്റെ സാമ്പത്തികസ്ഥിതി നിലനിർത്താനായില്ല. പിന്നീട്, കോടതി മുതലകളെ കണ്ടുകെട്ടുകയായിരുന്നു. അങ്ങനെയാണ് മുതലകളെ ലേലം ചെയ്യാൻ തീരുമാനിക്കുന്നത്.
മാർച്ച് 10 -ന് ഔദ്യോഗികമായി ലേലം ആരംഭിച്ചു കഴിഞ്ഞു. ഇത് മെയ് 9 വരെ തുടരും. അതേസമയം ലേലത്തിലൂടെ മുതലകളെ സ്വന്തമാക്കുന്നവർ അതിനെ കൊണ്ടുപോകാനുള്ള എല്ലാ ചിലവുകളും വഹിക്കണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല ചൈനയിലെ കോടതി ഇങ്ങനെ മുതലകളെ ലേലം ചെയ്യാനുള്ള ശ്രമം നടത്തുന്നതത്രെ. ജനുവരിയിലും ഫെബ്രുവരിയിലും ഇങ്ങനെ ഒരു ലേലം നടന്നിട്ടുണ്ട് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നത്.