25 വർഷങ്ങൾക്കു മുൻപ്, 2000 ത്തിന്റെ തുടക്കത്തിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സീരിയൽ ആയിരുന്നു ‘ജ്വാലയായ്’. പ്രായഭേദ്യമന്യേ നിരവധി പ്രേക്ഷകർ ഏറ്റെടുത്ത സീരിയൽ ആയിരുന്നു ഇത്. മമ്മൂട്ടിയായിരുന്നു ഈ സീരിയലിന്റെ നിർമാതാവ്. സീരിയലിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത് നടി വിന്ദുജ മേനോനാണ്. ഇപ്പോളിതാ സീരിയലിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വിന്ദു മേനോൻ മനസ് തുറന്നത്.
സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ കാണണമെന്നും 25 വർഷങ്ങൾക്കിപ്പുറവും ആ സീരിയലിന് പ്രസക്തിയുണ്ടെന്നും വിന്ദുജ മേനോൻ പറയുന്നു. ”എനിക്ക് ആ സീരിയൽ അത്രക്ക് സ്പെഷ്യൽ ആയതുകൊണ്ടല്ല ഞാനിതു പറയുന്നത്. ആ കഥ അത്രക്ക് പ്രസക്തമാണ്. സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ ഉറപ്പായും കാണണം. സീരിയൽ റീ റീലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കിൽ എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധം ഒടിടി പ്ലാറ്റ്‍ഫോമിൽ അപ്‍ലോഡ് ചെയ്യാം. 2025 ലും കാണാൻ സാധിക്കുന്ന, ഈ കാലത്തും പ്രസക്തമായ കഥ തന്നെയാണത്”, വിന്ദുജ മേനോൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്നും ആളുകൾ സീരിയലിൽ താൻ അവതരിപ്പിച്ച നന്ദിനിയെക്കുറിച്ച് പറയാറുണ്ടെന്നും വിന്ദുജ പറയുന്നു. ”ഒരിക്കൽ മമ്മൂക്കയുടെ ഭാര്യ സുൽഫത്ത് മാഡത്തെ കാണാൻ ഇടയായി. എന്നെ ഓർമയുണ്ടോ എന്ന് ഞാൻ മാഡത്തോട് ചോദിച്ചു. തീർച്ചയായും, ഞങ്ങളുടെ സീരിയലിൽ ലീഡ് റോൾ ചെയ്ത ആളല്ലേ? എന്നാണ് മാഡം മറുപടി പറഞ്ഞത്. അതുകേട്ട് ഞാൻ ആശ്ചര്യപ്പെട്ടുപോയി. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും ജ്വാലയായ് സീരിയലിനെക്കുറിച്ചും സീരിയലിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചും ആളുകൾ എന്നോട് സംസാരിക്കാറുണ്ട്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്”, വിന്ദുജ മേനോൻ കൂട്ടിച്ചേർത്തു.