ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയൻ്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി പറഞ്ഞു. കേരളത്തിലെ സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണ്. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണ്. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി. ഇത്രയും ജനപ്രീതിയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കേണ്ടത്. വേറൊരു നേതാവിനെ ഇപ്പോൾ കാണിക്കാനുണ്ടോ. പിബിയിൽ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നും ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.