കോൺഗ്രസിന്‍റെ ഫണ്ട് പിരിവിനും പാരയായി ഐഎൻടിയുസി പണപ്പിരിവ്; നേതൃത്വത്തിന് പരാതിയുമായി തിരുവനന്തപുരം ഡിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎൻടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താൻ ഐഎൻടിയുസിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ഡിസിസി പ്രസിഡന്‍റും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കണ്ടു.

പാര്‍ട്ടി ലൈന് വിരുദ്ധമായി ആശ സമരത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരൻ നിലപാട് എടുത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് ഫണ്ട് പിരിവിലും ഐഎൻടിയുസി പാരവയ്ക്കുന്നുവെന്ന് പരാതി കോണ്‍ഗ്രസിൽ ഉയരുന്നത്.  ഇടതു സര്‍ക്കാരിനൊപ്പമാണ് ചന്ദ്രശേഖരനെന്ന് ഐഎൻടിയുസി എതിര്‍ചേരിയുടെ ആരോപണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ഡിസിസി കോര്‍ കമ്മിറ്റിയിൽ ഐഎൻടിയുസി പിരിവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മിഷൻ 2025 ന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പ് ചെലവിനല്ലാതെ മറ്റൊരു പിരിവും വേണ്ടെന്ന് കെപിസിസി നിര്‍ദേശമുണ്ടായിരിക്കെ പിരിവ് നടത്തുന്നതിനെതിരെയാണ് വിമര്‍ശനം. ഓരോ വാര്‍ഡിൽ നിന്നും 50000 രൂപ വീതം പിരിക്കണമെന്നാണ് കെപിസിസി നിര്‍ദേശം.

തെരഞ്ഞെടുപ്പിനല്ലാതെ പിരിവ് നടത്തണമെങ്കിൽ കെപിസിസി അനുമതി തേടണം. മണ്ഡലത്തിൽ നിന്ന് 10000 രൂപ വീതം പിരിക്കാൻ മഹിളാ കോണ്‍ഗ്രസ് അനുമതി തേടിയപ്പോള്‍ ഇളവ് നൽകിയിരുന്നു. എന്നാൽ, അനുമതി തേടാതെ ഐഎൻടിയുസി പിരിവ് നടത്തുന്നുവെന്നാണ് വിമര്‍ശനം. ജില്ലാ കമ്മിറ്റികള്‍ കോടിക്കണക്കിന് രൂപയുടെ കൂപ്പണടിച്ച് ഒരു നിയന്ത്രണവുമില്ലാതെ പിരിക്കുന്നുവെന്നാണ് തിരുവനന്തപുരം ഡിസിസി കോര്‍ കമ്മിറ്റിയിൽ ഉയര്‍ന്ന വിമര്‍ശനം. ഇനി പാര്‍ട്ടി പിരിവിന് ഇറങ്ങുമ്പോള്‍ ചില്ലിക്കാശ് കിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പണമില്ലാതെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കഷ്ടപ്പെടുമെന്നും അഭിപ്രായമുണ്ടായി.

കോര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് ഡിസിസി പ്രസിഡന്‍റ് പാലോട് രവിയും തിരുവനന്തപുരത്തിന്‍റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെപി ശ്രീകുമാറും ഐൻടിയുസി പിരിവ് നിര്‍ത്തിവെയ്പിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരനെ കണ്ടത്. നേതാക്കളുടെ കൂടിയാലോചനയ്ക്കുശേഷം ഡിസിസിയുടെ ആവശ്യത്തിൽ കെപിസിസി തീരുമാനമെടുക്കും.

അതേസമയം, കെപിസിസി നിര്‍ദേശത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഐഎൻടിയുസി വിശദീകരണം. സംസ്ഥാന കമ്മിറ്റിയുടേതല്ല, ജില്ലാ കമ്മിറ്റികളുടെ ആവശ്യപ്രകാരമുള്ള പിരിവാണെന്ന് സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു.വിഹിതം ജില്ലാ കമ്മിറ്റികള്‍ തന്നാൽ സ്വീകരിക്കും. പാര്‍ട്ടിയുടെ ഫണ്ട് പിരിവിനും സംഘടന സഹകരിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഗൂ​ഗിൾ മാപ്പ് ചതിച്ചാശാനേ! അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി

By admin