അവശ്യസാധനങ്ങൾക്ക് വില കൂടി വരികയാണ്. ആളുകൾ ഈ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. അപ്പോഴാണ് സ്വകാര്യ സ്കൂളുകൾ പാഠപുസ്തകങ്ങൾക്ക് വലിയ വില ഈടാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സ്വകാര്യ സ്കൂളുകൾ ഷോപ്പിംഗ് മാളുകളെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നും വിദ്യാഭ്യാസത്തേക്കാൾ ലാഭത്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നുമാണ് യുവാവിന്റെ പോസ്റ്റിന് പിന്നാലെ ചർച്ച പോകുന്നത്. ടെക്സ്റ്റ് ബുക്കുകൾക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് കുട്ടികളുടെ ബാഗിൽ ഭാരം വർധിപ്പിക്കുക മാത്രമല്ല, രക്ഷിതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യത കൂടിയുണ്ടാക്കുന്നു എന്നും വീഡിയോയിൽ പറയുന്നു.
‘ഇന്ന് താൻ 5 -ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ പുസ്തകങ്ങളുടെ കവർ പേജുകൾ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അല്ലെങ്കിൽ, പുസ്തകത്തിനുള്ളിലെ ഫോട്ടോകളിൽ സിൽവർ മാർക്ക് ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കും ഇത് ഇത്ര ചെലവേറിയതായിരിക്കുന്നത്. അല്ലെങ്കിൽ കുട്ടികൾ ഈ പുസ്തകം കയ്യിലെടുക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്ക് ആയി അതിലെ ഉള്ളടക്കങ്ങൾ ഓർമ്മിക്കുമായിരിക്കും. ഇതൊന്നുമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈ പുസ്തകങ്ങൾ ഇത്ര ചെലവേറിയതാകുന്നത്, 5000-6000 രൂപ വരെ വില വരുന്നത് എന്നാണ്’ യുവാവ് ചോദിക്കുന്നത്.
Teacher : aapko Saari cheeze school se hi leni hogi, jaise books, uniform, shoes, socks, belt.
Father : aur education?
Teacher : uske liye aap bahar tuition laga lena. 👍 pic.twitter.com/u4aLYFBmUa— Mohini Of Investing (@MohiniWealth) April 3, 2025
ന്യൂ എജ്യുക്കേഷൻ പോളിസിയെ കുറിച്ചും യുവാവ് ചോദിക്കുന്നു. ‘വൺ നാഷൻ, വൺ ക്ലാസ്, വൺ കരിക്കുലം, വൺ പബ്ലിക്കേഷൻ’ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സ്വകാര്യ സ്കൂളുകൾ ഈ തുക ഈടാക്കുന്നത് എന്നാണ് യുവാവിന്റെ അടുത്ത ചോദ്യം.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഭൂരിഭാഗം പേരും യുവാവിനെ അനുകൂലിച്ചു. പല സ്വകാര്യസ്കൂളുകളും ലാഭം മാത്രമാണ് നോക്കുന്നത് എന്നും പലരും ആരോപിച്ചു.