അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44കാരൻ പിടിയിൽ
മലപ്പുറം: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കീഴാറ്റൂർ തച്ചിങ്ങനാടത്താണ് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചത്. വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങൾ ആരുമില്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് മേലാറ്റൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ പിഎം ഗോപകുമാർ, എസ്ഐ അയ്യപ്പ ജ്യോതി, ഷെരീഫ് തോടേങ്ങൽ, എഎസ്ഐമാരായ കെ.വിനോദ്, സിന്ധു വെള്ളേങ്ങര, ഗോപാലകൃഷ്ണൻ അല്ലനല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് കുളത്തൂർ, പ്രിയജിത്ത് തൈക്കൽ, സി.പി.ഒ ഷിജു പുന്നക്കാട് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.