സൗജന്യ ടിക്കറ്റ് കൊടുത്ത് ആളെ കയറ്റുന്നോ?: രണ്ടാം ദിനത്തില്‍ സല്‍മാന്‍ ഖാന്‍റെ സിക്കന്ദറിന് സംഭവിച്ചത്!
മുംബൈ: നെഗറ്റീവ് റിവ്യൂകളും ട്രോളുകളും നേരിടുകയാണ് സല്‍മാന്‍ ഖാന്‍റെ സിക്കന്ദര്‍ എന്ന സിനിമ. ഈദ് പ്രമാണിച്ച് തീയറ്ററില്‍ എത്തിയ ചിത്രം രണ്ട് ദിവസത്തില്‍ ഇന്ത്യയില്‍ 50 കോടി കടന്നുവെന്നാണ് വിവരം. അതേ സമയം ഇപ്പോള്‍ ഇ കോമേഴ്സ് സൈറ്റുകളില്‍ അടക്കം ചിത്രത്തിന്‍റെ ഫ്രീ ടിക്കറ്റ് നല്‍കുന്നു എന്നാണ് വിവരം.
1,000 രൂപയോ അതിൽ കൂടുതലോ ഓർഡറുകൾ നൽകുന്ന ഉപഭോക്താക്കൾക്ക് ക്വിക്ക്-കൊമേഴ്‌സ് സേവനമായ ബ്ലിങ്കിറ്റ് ഇപ്പോൾ സൽമാൻ ഖാന്‍ ചിത്രം സിക്കന്ദറിന് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സൗജന്യ സിക്കന്ദർ ടിക്കറ്റുകളെക്കുറിച്ച് ബ്ലിങ്കിറ്റ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഓഫർ ആപ്പിൽ ലഭ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത സിക്കന്ദറില്‍ രശ്മിക മന്ദാന, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ, അഞ്ജിനി ധവാൻ, ശർമാൻ ജോഷി, സത്യരാജ്, കിഷോര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാജിദ് നദിയാദ്‌വാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് രാജ് കോട്ട് എന്ന ‘രാജ്‌കോട്ട് കാ രാജാ സാബ്’ എന്ന രാജകീയ റോളിലാണ് സൽമാൻ അഭിനയിക്കുന്നത്. സിക്കന്ദർ ഒരു ദൗത്യവുമായി മുംബൈയിൽ വരികയും സത്യരാജ് അവതരിപ്പിക്കുന്ന മന്ത്രിയുമായി കൊമ്പുകോർക്കുന്നതുമാണ് കഥ പാശ്ചാത്തലം. സല്‍മാന്‍റെ ഭാര്യ രാജശ്രീയായാണ് രശ്മിക മന്ദാന അഭിനയിക്കുന്നത്.
പ്രീതമാണ് ചിത്രത്തിന്‍റെ സംഗീതം. അതേ സമയം റിലീസിന് മുന്‍പ് ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നത് വിവാദമായിരുന്നു. ഇത് ചോര്‍ന്നത് വിദേശത്ത് പ്രദര്‍ശനത്തിന് അയച്ച ഇടത്ത് നിന്നാണ് എന്നാണ് വിവരം. അതേ സമയം ചിത്രത്തിന് വ്യാപകമായി ട്രോളുകള്‍ ലഭിക്കുന്നുണ്ട്. പലയിടത്തും സല്‍മാന്‍ അലസമായി അഭിനയിച്ച ചിത്രം എന്നാണ് പലരും പറയുന്നത്. സല്‍മാന്‍ ഫാന്‍സ് തന്നെ ചിത്രത്തിനെതിരെ രംഗത്ത് വന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്.
ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? ‘സിക്കന്ദര്‍’ ആദ്യ റിവ്യൂസ് പുറത്ത്