വഖഫ് നിയമ ഭേദഗതി ബില്ല് നാളെ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ചർച്ചയിൽ സിപിഎം പങ്കെടുക്കില്ല

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ കാരണം പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു

ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. പുതിയ രൂപത്തില്‍ വരുന്ന ബില്ലില്‍ 8 മണിക്കൂർ ചര്‍ച്ചയുണ്ടാകും, തുടര്‍ന്ന് പാസാക്കും. മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാകും ശ്രമം. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും ഇനിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്‍റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയിടയില്ലാത്ത വിധം കോണ്‍ഗ്രസിന്‍റെ വടക്കേ ഇന്ത്യയിലെ എംപിമാര്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിയാണ് ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്. 

By admin