പാണക്കാട് റോഡരികിൽ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോൾ ചോദ്യം ചെയ്തതിന് പെരുന്നാൾ ദിനത്തിൽ പ്രതികാരം, 3 പേർ പിടിയിൽ

മലപ്പുറം: പാണക്കാട് റോഡരികിൽ വെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം പൊലീസ്  ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങൽ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് കുണ്ടുപുഴക്കൽ അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടും ക്രൂരത! പത്തനംതിട്ടയിൽ കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

പാണക്കാട് റോഡ‍രികിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികൾ അക്രമം നടത്തിയത്. പെരുന്നാൾ ദിനത്തിൽ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികൾ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് ഹാരിസിനും ക്രൂര മർദ്ദനമേറ്റത്. മാരകായുധങ്ങളായ നഞ്ചക്ക്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികളുടെ അക്രമം. നഞ്ചക്കും ഇരുമ്പുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. റിയാസ് പ്രതികൾ പാണക്കാട് റോഡരികിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.

ലഹരി ഉപയോഗിച്ചതിനും, അക്രമങ്ങൾ നടത്തിയതിനും പ്രതികൾക്ക് മുൻപും മലപ്പുറത്തും മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. മലപ്പുറം പൊലിസ് സബ് ഇൻസ്പെക്ടർ പ്രിയൻ എസ് കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin