കൊടും ക്രൂരത! പത്തനംതിട്ടയിൽ കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ
പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കോന്നി പൊലീസ്. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്. സ്ത്രീകളെ ഉടുവസ്ത്രം ഉയർത്തിക്കാട്ടുന്നത് ഉൾപ്പെടെ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയ ഇയാൾ, സ്വന്തമായി പ്രാഥമിക കൃത്യങ്ങൾ പോലും നിവർത്തിക്കാൻ കഴിയാതെ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം. ഈ സമയം മകൾ വീട്ടിൽ ഇല്ലായിരുന്നു. വീട്ടിൽ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇടതുകൈക്ക് ഉൾപ്പെടെ പരിക്കേറ്റു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.
ബലാൽസംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സംഭവ ശേഷം മുങ്ങിയ പ്രതിയെ വകയാറിൽ നിന്നും ഇന്നലെ രാവിലെ 10 ന് കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും, മറ്റ് നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിനൊപ്പം, എസ് ഐ പ്രഭ, പ്രോബെഷൻ എസ് ഐ ദീപക്, സി പി ഓ മാരായ അരുൺ, റോയ്, അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.