തിരുവനന്തപുരം: എമ്പുരാൻ സിനിമയെ പിന്തുണച്ചും ആശമാരുടെ സമരത്തെ വിമർശിച്ചും സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആവർത്തന സ്വഭാവമുള്ള ധനസഹായം അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.
എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്? ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണ്. ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്ക്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആശമാരെ ഇതിനായി കരുവാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ തനതു ഫണ്ട് മാത്രമെ സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയൂ. ആവർത്തന സ്വഭാവമുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.