അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ചുകൊന്നു, മൃതദേഹങ്ങൾക്കൊപ്പം 2 ആഴ്ച ചെലവിട്ട 17കാരൻ അറസ്റ്റിൽ
വിസ്കോൺസിൻ: അമ്മയേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾക്കൊപ്പം രണ്ട് ആഴ്ചയോളം സമയം ചെലവിട്ട 17കാരൻ അറസ്റ്റിൽ. നികിത കസാപ് എന്ന 17കാരനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതക കുറ്റമടക്കമാണ് അമേരിക്കയിലെ വിസ്കോൺസിനിലെ വുകേഷാ സ്വദേശിക്കെതിരെ ചുമത്തിയിട്ടുള്ളത്. 35കാരിയായ ടാറ്റിയാന കസാപ്, 51കാരനായ രണ്ടാനച്ഛൻ ഡൊണാൾഡ് മേയർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ ഏപ്രിൽ 9ന് ആരംഭിക്കും.
കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നതിന് പിന്നാലെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വുകേഷയിലെ വീട്ടിൽ നിന്ന് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ് മരിച്ചതിന് പിന്നാലെ അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 17കാരൻ സ്കൂളിലും എത്തിയിരുന്നില്ല. ഇതിന് കൃത്യമായ കാരണവും സ്കൂൾ അധികൃതർക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്കൂൾ അധികൃതർ പൊലീസിനെ ബന്ധപ്പെട്ടത്.
വീട്ടിൽ നിന്ന് രക്ഷപ്പെട്ട 17കാരനെ വാഹനപരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. വീട്ടിൽ നിന്ന് 1287 കിലോമീറ്റർ അകലെ നിന്നാണ് 17കാരൻ അറസ്റ്റിലായത്. രണ്ടാനച്ഛന്റെ കാറുമായാണ് 17കാരൻ അറസ്റ്റിലായത്. രണ്ടാനച്ഛന്റെ തോക്ക് ഉപയോഗിച്ചായിരുന്നു കൌമാരക്കാരന്റെ ക്രൂരത. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് 17കാരൻ ആദ്യം അറസ്റ്റിലായത്. പിന്നീടാണ് 17കാരൻ രണ്ട് പേരെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. രണ്ട് പേരെ കൊലപ്പെടുത്തിയതിനാണ് 17കാരൻ അറസ്റ്റിലായിട്ടുള്ളത്. മൃതദേഹം ഒളിപ്പിക്കുക, തെളിവ് നശിപ്പിക്കുക, മോഷണം, തിരിച്ചറിയൽ കാർഡ് അനധികൃതമായി ഉപയോഗിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് 17കാരനെതിരെ ചുമത്തിയത്.
മൂന്നിലേറെ തവണയാണ് 17കാരൻ അമ്മയെ വെടിവച്ചിട്ടുള്ളത്. തലയുടെ പിന്നിൽ ക്ലോസ് റേഞ്ചിൽ നിന്ന് തുളച്ച് കയറിയ വെടിയുണ്ടയാണ് 51കാരന്റെ ജീവനടെുത്തത്. കൊലപാതകത്തിന് പിന്നാലെ രണ്ട് ദിവസം സ്കൂളിൽ പോയ 17കാരൻ പിന്നീട് സ്കൂളിൽ പോകാതെ മൃതദേഹങ്ങൾക്കൊപ്പമാണ് സമയം ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ മൃതദേഹങ്ങളുടെ നിരവധി ചിത്രങ്ങളും 17കാരന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലേക്ക് എത്തുന്നത് വരെയുള്ള ചിത്രങ്ങളാണ് 17കാരന്റെ മെമ്മറി കാർഡിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. 14,000 യുഎസ് ഡോളർ (ഏകദേശം 11,96,475 രൂപ) വീട്ടിൽ നിന്ന് മോഷ്ടിച്ച ശേഷമാണ് 17കാരൻ രണ്ടാനച്ഛന്റെ കാറുമായി വീട്ടിൽ നിന്ന് മുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം