17 വയസുകാരി വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍കി, ലഭിച്ചത് ഒരു കോടി; പിന്നാലെ അന്വേഷണം
ഇന്ന് ചില രാജ്യങ്ങൾ വാടക ഗർഭധാരണത്തെ എതിര്‍ക്കുമ്പോൾ മറ്റ് ചില രാജ്യങ്ങളില്‍ ഇത് നിയമവിധേയമാണ്. എന്നാല്‍ 17 വയസുള്ള ഒരു പെണ്‍കുട്ടി വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍കിയെന്നും ഇതിന് കുട്ടിയെ പ്രേരിപ്പിച്ച 50 -കാരന്‍ പ്രത്യുപകാരമായി ഒരു കോടി രൂപ നല്‍കിയെന്നും മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തകനായ ഷാങ്ഗുവാന്‍ ഷെങ്ഷി, മാര്‍ച്ച് 24 -ന് തന്‍റെ സമൂഹ മാധ്യമത്തിലെഴുതിയതിന് പിന്നാലെ സംഭവം വിവാദമായി. ഇതിനെ തുടര്‍ന്ന് ചൈനീസ് ഗവണ്‍മെന്‍റ് അമ്പതുകാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സിചുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷാന്‍ യി ഓട്ടോണമസ് പ്രിഫെക്ചറില്‍ നിന്നുള്ള, 2007 മെയില്‍ ജനിച്ച പെണ്‍കുട്ടി, ഗ്യാങ്ഷൂവിലെ ഒരു ഏജന്‍സി വഴിയാണ് വാടക ഗര്‍ഭധാരണത്തിന് സമ്മതിക്കുന്നത്. ഇവര്‍ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഗുവാങ്ഡോങ് പ്രവിശ്യയില്‍ വച്ച് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കിയതെന്ന് ഷാങ്ഗുവാന്‍ ഷെങ്ഷി തന്‍റെ സമൂഹ മാധ്യമ കുറിപ്പിലൂടെ അറിയിച്ചു. ഇരട്ടി കുട്ടികളുടെ അച്ഛനെ തിരിച്ചറിഞ്ഞു. ഷിയാങ്ജി പ്രവിശ്യയില്‍ നിന്നുള്ള 50 -കാരനായ ലോങ് ആണ് 17 -കാരിയെ വാടക ഗർഭധാരണത്തിന് പ്രേരിപ്പിച്ചത്. 16 -മത്തെ വയസിലാണ് പെണ്‍കുട്ടിയില്‍ ഭൂണം നിക്ഷേപിച്ചതെന്നും ലോങ് തനിക്ക് ഇരട്ട കുട്ടികൾ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഷാങ്ഗുവാന്‍ ഷെങ്ഷി പുറത്ത് വിട്ട രേഖകളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്വാങ്ഷോ ജുന്‍ലാന്‍ മെഡിക്കല്‍ എക്യുമെന്‍റ് കമ്പനിയുമായി ലോങ് 81 ലക്ഷം രൂപയുടെ കരാറാണ് ഇരട്ടക്കുട്ടികൾക്കായി ഒപ്പിട്ടത്. എന്നാല്‍ കുട്ടികൾ ജനിച്ചതിന് പിന്നാലെ ഇയാൾ ഒരു കോടി രൂപ അധികമായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതില്‍ എത്ര രൂപ പെണ്‍കുട്ടിക്ക് ലഭിച്ചെന്ന് വ്യക്തമല്ല. ലോങ് അവിവാഹിതനാണെന്നും എന്നാല്‍, ആശുപത്രിയില്‍ നിന്നും കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇയാൾ പെണ്‍കുട്ടിയുടെ ഭര്‍ത്താവായി അഭിനയിച്ചെന്നും ഷാങ്ഗുവാന്‍ ഷെങ്ഷി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നു. ഇതിന് പിന്നാലെ ഗ്വാങ്ഷോ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചൈനയില്‍ നിലവില്‍ വാടക ഗർഭധാരണം നിരോധിക്കുന്ന ഒരു നിയമമില്ലെങ്കിലും സര്‍ക്കാറിന്‍റെ വിവിധ നിയന്ത്രണങ്ങൾ വാടക ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Read More: ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം