മതിലിന്‍റെ വീതിയെചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു; സഹോദരപുത്രന്‍ പിടിയില്‍
പാലക്കാട്: ഒറ്റപ്പാലത്ത് അതിർത്തി തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സഹോദരങ്ങളായ ബാലകൃഷ്ണനും ബാലസുബ്രഹ്മണ്യനും തൊട്ടടുത്താണ് താമസിക്കുന്നത്. ഇന്നലെ ബാലസുബ്രഹ്മണ്യം അതിർത്തിയിൽ മതിൽ കെട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
ആ സമയത്താണ് ബാലകൃഷ്ണൻ ഇങ്ങോട്ടേക്ക് വന്നത്. മതിലിന്റെ വീതിയെ ചൊല്ലി തർക്കമുണ്ടായി. ഇക്കാര്യം ബാലകൃഷ്ണൻ പറഞ്ഞപ്പോൽ സഹോദരന് അത് ഇഷ്ടമായില്ല. തർക്കം കയ്യാങ്കളിയിലേക്കും പിന്നീടത് കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു. ബാലസുബ്രഹ്മണ്യതതിന്റെ മകൻ സുരേഷ് ഗോപിയാണ് അച്ഛന്റെ സഹോദരന്റെ മുതുകിൽ കുത്തിയത്.
30 സ്റ്റിച്ചാണ് ബാലകൃഷ്ണന്റെ മുതുകിലുള്ളത്. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ സുരേഷ് ഗോപിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ ഒറ്റക്കാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ബാലസുബ്രഹ്മണ്യത്തെ കൂടി ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.