പ്രതിക്കൊപ്പം ഇരവിപുരം പൊലീസ് ദില്ലിയിൽ; എംഡിഎംഎ വിതരണക്കാരനായ നൈജീരിയക്കാരൻ അസൂക്കയെ പിടികൂടിയത് സാഹസികമായി
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ പിടികൂടിയത് സാഹസികമായി. 29കാരനായ അഗ്ബെഡോ അസൂക്ക സോളമനാണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
കൊല്ലം നഗരത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമനിൽ എത്തി നിൽക്കുന്നത്. മാർച്ച് 11 ന് രാത്രിയാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഡൽഹിയിൽ നിന്ന് വിമാന മാർഗം എത്തിച്ച ലഹരിമരുന്നുമായി ഉമയനല്ലൂർ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ടുപ്രതികളായ ആസിംഖാൻ, റാഫിഖ്, ഫൈസൽ എന്നിവരെ പിടികൂടി.
പ്രതികളെ ചോദ്യംചെയ്തപ്പോൾ ഡൽഹിയുള്ള നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മനസിലായി. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഇരവിപുരം സി ഐ രാജീവും സംഘവും ലഹരി ശൃംഖലയിലെ മൊത്ത വിതരണക്കാരനെ പിടികൂടാൻ മാർച്ച് 27 ന് ഡൽഹിയിൽ എത്തി. കമ്മീഷണറുടെ മേൽനോട്ടത്തിൽ സിറ്റി എസിപി എസ് ഷെരീഫ് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളിൽ ഒരാളായ ഫൈസലിനെ ഇരവിപുരം സിഐയും സംഘവും ഒപ്പം കൂട്ടിയിരുന്നു.
ഫൈസൽ വഴി പ്രതിയെ പിടികൂടാനുള്ള നീക്കം തുടങ്ങി. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്ബെഡോ അസൂക്ക സോളമൻ എന്ന മുഖ്യ പ്രതി പിടിയിലായത്. ഡൽഹി പൊലീസിന്‍റെ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ചു. പ്രതിയെ വിശദമായി ചോദ്യംചെയ്യും. ലഹരി സംഘത്തിൽ കൂടുതൽ കണ്ണികളുണ്ടെന്നും ഇവർക്കായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.