എടിഎം എത്ര തവണ സൗജന്യമായി ഉപയോഗിക്കാം; മെയ് 1 മുതൽ ഫീസ് കൂട്ടി ആർബിഐ

മുംബൈ: എടിഎം പിൻവലിക്കലുകൾക്കുള്ള ഫീസ് വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025 മെയ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ  സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും ഉപഭോക്താക്കൾക്ക് 23 രൂപ നൽകേണ്ടിവരും. നിലവിൽ ഓരോ ഇടപാടിനും 21 രൂപ എന്ന നിരക്കാനുള്ളത്. 

ആർബിഐയുടെ ഫീസ് വര്ദ്ധനവ് ഉണ്ടെങ്കിലും പ്രതിമാസ സൗജന്യ എടിഎം ഇടപാടുകളിൽ മാറ്റമില്ല. അത് തുടർന്നും ലഭിക്കും. 

സൗജന്യ ഇടപാടുകളുടെ കണക്കുകൾ; നോക്കാം 

* സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും).

* മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾ .

* മെട്രോ ഇതര പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ .

ഈ പരിധി കവിഞ്ഞാൽ, ഉപഭോക്താക്കൾ ഓരോ പിൻവലിക്കലിനും 23 രൂപ നൽകേണ്ടിവരും

എന്തുകൊണ്ടാണ് ആർ‌ബി‌ഐ എ‌ടി‌എം ഫീസ് വർദ്ധിപ്പിച്ചത്?

നിരക്ക് വർധനവിന്റെ കാരണമായി ആർബിഐ പറഞ്ഞത് എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ ആണെന്നാണ്. ഇത് നികത്താൻ നിരക്ക് കൂട്ടണം. 2021 ലാണ് ഇതിനു മുൻപ് എടിഎം പിൻവലിക്കൽ ഫീസ് ആർബിഐ അവസാനമായി പരിഷ്കരിച്ചത്. അന്ന് ചാർജ് 20 രൂപയിൽ നിന്ന് 21 രൂപയായി വർദ്ധിപ്പിച്ചു.
 

By admin