തിരുവനന്തപുരം: സാമ്പത്തിക വർഷം തീരാനിരിക്കെ ഇടത് സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫിന് വകയിരുത്തിയ തുകയുടെ അഞ്ചിലൊന്നും പോലും ചെലവാക്കിയില്ല. നഗരമേഖലയിൽ ലൈഫ് വീടുകള്‍ക്ക് വെറും 1.1 % തുകയാണ് ചെലവിട്ടത്. പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫ് പാവപ്പെട്ടവര്‍ക്ക് വീടുകൾ നിർമിച്ച് നൽകുന്നതാണ്. എന്നാൽ നടപ്പുസാമ്പത്തിക വർഷം ഇതുവരെ ലൈഫിൽ ചെലവാക്കിയത് വകയിരുത്തിയതിന്‍റെ 18.5 ശതമാനം മാത്രമാണ്.
നഗരമേഖലയിലെ സ്ഥിതി പരിതാപകരമാണ്. 192 കോടി വകയിരുത്തിയിരുന്നുവെങ്കിലും ചെലവാക്കിയത് 2.11 കോടി മാത്രമാണ്. ഗ്രാമീണ മേഖലയിൽ ലൈഫിന് വകയിരുത്തിയത് 500 കോടി രൂപയാണ്. 125 കോടി രൂപയാണ് ഇതിൽ ചെലവാക്കിയത്. ആകെ 692 കോടിയിൽ 128 കോടിയാണ് ഇതുവരെ ചെലവാക്കിയത്. തുടക്കത്തിലുണ്ടായിരുന്ന വേഗം ഇപ്പോള്‍ ലൈഫിനില്ലെന്നാണ് പദ്ധതി പുരോഗതി കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 1,11,950 വീടുകളുടെ പുരോഗമിക്കുന്നുവെന്നാണ് ലൈഫിന്‍റെ വെബ്സൈറ്റിലുള്ളത്. 4,32,159 വീടുകള്‍ ഇതിനകം പൂര്‍ത്തിയായി. അനുവദിച്ചത് 5,44,109വീടുകളാണ്.
വിഹിതത്തിന് ഫണ്ടില്ലാതിരുന്ന പഞ്ചായത്തുകള്‍ക്ക് ഹഡ്കോ വായ്പ വഴിയാണ് പണം നൽകിയത്. തദ്ദേ സ്ഥാപനങ്ങള്‍ക്ക് ബജറ്റിൽ നിന്ന് അനുവദിക്കുന്ന വികസന ഫണ്ടിൽ നിന്നെടുത്ത് സര്‍ക്കാര്‍ വായ്പ തിരിച്ചടയ്ക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം 7746.30 കോടിയാണ് ബജറ്റ് വിഹിതം. ചെലവാക്കിയത് 5714.14 കോടി രൂപയാണ്. 813.59 കോടിയുടെ ബില്ലുകളാണ് ട്രഷറിയിൽ പാസ്സാകാനുള്ളത്. മുന്‍ വര്‍ഷം 71.52 ശതമാണ് ചെലവാക്കിയത്. 2022-23 വര്‍ഷം 85.28 ശതമാനവും ചെലവാക്കിയിരുന്നു.