രാമനവമി ആഘോഷം: 9 ദിവസത്തേക്ക് ആരാധാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ച് യുപി സർക്കാർ
ലഖ്‌നൗ: ഞായറാഴ്ച ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ ആരാധാനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു. എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാനും നിർദ്ദേശിച്ചു. ഏപ്രിൽ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് പ്രത്യേക നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മാംസ വിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്ന് യുപി സർക്കാർ അറിയിച്ചു.
അനധികൃത അറവുശാലകൾ ഉടൻ അടച്ചുപൂട്ടാനും ക്ഷേത്രങ്ങൾക്ക് സമീപം മാംസ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താനും ഉത്തർപ്രദേശ് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പോലീസ് കമ്മീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകി.
പൊലീസ്, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരോധനം ഫലപ്രദമാണെന്ന് ഉറപ്പാക്കാൻ പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർ യുപി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഭക്ഷ്യസുരക്ഷാ നിയമം എന്നിവ പ്രകാരം കർശന നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
നവരാത്രി, രാമനവമി ദിവസങ്ങളിൽ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.