തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി സ്വദേശിയായ യുവാവിന്റെ അടുത്തുനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് നെയ്‌വേലി ഇന്ദിരാ നഗര്‍ സ്വദേശിയായ ചന്ദ്രശേഖര്‍ (28) എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
കുവൈറ്റില്‍ ഷെഫായി ജോലി ചെയ്യുന്ന തൃശൂര്‍ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടില്‍ സന്ദീപുമായി ഫേസ് ബുക്കിലൂടെ ‘നിമ്മി’ എന്ന വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ടു. തുടര്‍ന്ന് വാട്‌സാപ്പ് അക്കൗണ്ടുകള്‍ വഴി ചാറ്റും വോയ്‌സ് കോളുകളും ചെയ്തു ബന്ധം പുലര്‍ത്തിയശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് 2023 നവംബര്‍ ആദ്യ വാരം മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവുകളില്‍ പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തുകൊടുക്കുമ്പോള്‍ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നല്‍കുകയാണ് പതിവ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. സുരേഷ് എസ്.വൈ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ് കുമാര്‍ എം, ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആന്‍ഡ് എസ്.എച്ച്.ഒ. വര്‍ഗീസ് അലക്‌സാണ്ടര്‍, എസ്.ഐമാരായ സൂരജ്, അശോകന്‍ ടി.എന്‍, സുകുമാര്‍, എസ്.സി.പി.ഒമാരായ മനോജ്, അജിത് കുമാര്‍, സി.പി.ഒമാരായ സച്ചിന്‍, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ