നഗരത്തിൽ 2 വർഷമായി കുടിവെള്ള വിതരണക്കാരൻ; വീട്ടിൽ നിന്ന് പിടിച്ചത് അരക്കിലോ എംഡിഎംഎ; കൊച്ചിയിൽ വൻ ലഹരിവേട്ട
കൊച്ചി: കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി നടന്ന ലഹരി വേട്ടയിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ചു പേർ കുടുങ്ങി. കുടിവെളള വിതരണത്തിൻറെ മറവിൽ ലഹരി കച്ചവടം നടത്തിയിരുന്ന മലപ്പുറം സ്വദേശിയിൽ നിന്ന് അര കിലോ എംഡിഎംഎയാണ് കണ്ടെടുത്തത്. പിടിയിലായവരിൽ രണ്ടു പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
എളമക്കരയ്ക്കടുത്ത് പുതുക്കലവട്ടത്തു നിന്ന് പിടിയിലായ മുഹമ്മദ് നിഷാദ് മലപ്പുറം പൊന്നാനി സ്വദേശിയാണ്. രണ്ടു വർഷമായി കുടിവെളള വിതരണവുമായി നഗരത്തിലുണ്ട്. കുടുംബത്തിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അരക്കിലോ എംഡിഎംഎ കണ്ടെത്തിയത്.
കുടിവെളള വിതരണക്കാരുടെ സംഘടനയുമായുളള പ്രശ്നങ്ങളുടെ പേരിൽ തന്നെ കുടുക്കിയതാണെന്ന് പൊലീസ് നടപടിക്കിടെ മാധ്യമങ്ങളോട് നിഷാദ് വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ നിഷാദിന്റെ വീട്ടിൽ നിന്ന് ലഹരി കണ്ടെടുത്തതിന്റെ ദൃശ്യങ്ങളടക്കം ഉണ്ടെന്നും പൊലീസ് വിശദീകരിച്ചു.
ആലുവ മുട്ടത്തു നിന്ന് പിടിയിലായ ഓച്ചന്തുരുത്ത് സ്വദേശി ഷാജിയിൽ നിന്ന് 47 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഷാജിയും പുതുക്കലവട്ടത്തു നിന്ന് പിടിയിലായ നിഷാദും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. മരട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കൊച്ചി സ്വദേശിയായ അമീറാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളായ അയിനുൾ ഹഖ്, അലി ഇമ്രാൻ എന്നിവരിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.