തിരുവനന്തപുരത്ത് ഉച്ചയ്ക്ക് പുറത്തിറങ്ങിയപ്പോൾ സഹകരണ സംഘം ജീവനക്കാരന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് മുതുകിൽ
തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാതപമേറ്റത്. മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.
ജോലിക്കിടെ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ ആണ് അവശത തോന്നിയതെന്ന് വിജിലാൽ പറയുന്നു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെട്ടതിനൊപ്പം തലചുറ്റലുമുണ്ടായി. സംഘം അധികൃതരുടെ നേതൃത്വത്തിൽ ഉടൻ ആശുപത്രി ചികിത്സ തേടി. ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വിജിലാലിന് വിശ്രമം നിർദേശിച്ചു.
വേനൽമഴ തുടരും, പക്ഷേ പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല
അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ കിട്ടും. എങ്കിലും പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല.
ഉഷ്ണ തരംഗ സാധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകൽ സമയങ്ങളിൽ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല