കഴക്കൂട്ടത്ത് എക്സൈസും പൊലീസും ഒരുമിച്ചിറങ്ങി, കിട്ടിയത് ചാക്കുകണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അറസ്റ്റ്
തിരുവനന്തപുരം: കഴക്കൂട്ടത്തും സമീപങ്ങളിലുമായി പൊലീസ്- എക്സൈസ് പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. മേനംകുളം ആറ്റിൻകുഴി പരിസരത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന 3000 കിലോയോളം വരുന്ന പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി അജ്മലിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ വിൽപ്പന നടത്തിയിരുന്നത് ഇയാളാണെന്ന് എക്സൈസ് പറഞ്ഞു. നെയ്യാറ്റിൻകരയിൽ പിടിയിലായ ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടാതെ, ചെമ്പഴന്തി ആനന്ദേശ്വരത്തു നിന്നും 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ആനന്ദേശ്വരം തൻസീർ മൻസിൽ തൻസീറാണ്( 42) അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ ഇയാളുടെ ആറുമണിക്ക് ആനന്ദേശ്വരത്തെ വീട്ടിൽ പരിശോധന നടത്തുകയും ഇരുനിലകളിലുള്ള വീടുകളിൽ വീട്ടിലും , ഗോഡൗണിലും ഓഫീസിൽ നിന്നും ഉള്ളി ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാനുള്ള മിഠായികളുമാണ് പിടികൂടിയതെന്ന് കഴക്കൂട്ടം പൊലീസ് പറയുന്നു. ഇയാൾക്ക് നേരത്തെയും പുകയില വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ട്.