സിറാജിന്‍റെ ആഡംബര ജീവിതത്തിന് പണം ലഹരിക്കച്ചവടത്തിലൂടെ; വീടും, സ്ഥലവും, വാഹനവും കണ്ടുകെട്ടി അധികൃതര്‍

കോഴിക്കോട്: ലഹരി വില്‍പനയിലൂടെ പണം സമ്പാദിച്ച യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി ഉദ്യോഗസ്ഥര്‍. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയില്‍ കണ്ണനാരി പറമ്പത്ത് സിറാജി(30)നെതിരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് നടപടി സ്വീകരിച്ചത്. ചെറുകാവില്‍ ഇയാളുടെ പേരിലുള്ള വീടും 4.5 സെന്‍റ് സ്ഥലവും ഒരു സ്‌കൂട്ടറുമാണ് അധികൃതര്‍ കണ്ടുകെട്ടിയത്. ഇയാളുടെയും ഉമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. സിറാജ് നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആനിഹാള്‍ റോഡില്‍ നിന്ന് 778 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഡ്രസ് മെറ്റീരിയലുകള്‍ക്കൊപ്പമാണ് സിറാജ് എംഡിഎംഎ കേരളത്തിലേക്ക് കടത്തിയിരുന്നത്. മാതാപിതാക്കളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നായി ഇയാളെടുത്ത ഭവന വായ്പകള്‍ ഇയാള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തിരിച്ചടച്ചിരുന്നു

സിറാജ് കുറഞ്ഞ കാലയളവില്‍ തന്നെ വലിയ തോതില്‍ പണം സമ്പാദിച്ചതും വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതുമെല്ലാം ലഹരി വില്‍പനയിലൂടെയാണെന്ന് പൊലീസ് പറഞ്ഞു. സ്മഗ്ലേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കണ്ടുകെട്ടലുകള്‍ നടത്തയത്. നിറാജിന്റെയും ഉമ്മയുടെയും പേരില്‍ പല നിക്ഷേപങ്ങളും ഉണ്ടായിരുന്നത് പൊലീസ് പറഞ്ഞു.

Read More :  പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

By admin