റിലീസിന് മുൻപ് മോഹൻലാൽ എമ്പുരാൻ കണ്ടില്ലെന്ന് മേജർ രവി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് മേജർ രവിയുടെ പ്രതികരണം. മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താൻ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. റിലീസിന് മുൻപ് അദ്ദേഹം കീർത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്”, എന്ന് മേജർ രവി പറഞ്ഞു.
എല്ലാവരും പറയുന്നത് മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആർമി വേഷത്തിൽ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലർത്തരുതെന്നും മേജർ രവി പറഞ്ഞു.