പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ, പരോളിലിറങ്ങി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 55 കാരന് 5 വർഷം തടവ്

തൃശൂര്‍: നിസ്‌കാര പള്ളിയില്‍ വെച്ച് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 55 കാരന് കുന്നംകുളം പോക്‌സോ കോടതി അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂര്‍ക്കുളം എഴുക്കോട്ടയില്‍ വീട്ടില്‍ മൊയ്തുണ്ണി (ജമാലുദ്ദീന്‍ 55) യെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കവെയാണ് പ്രതി വീണ്ടും പീഡനക്കേസിൽ പെട്ടത്.

2023 ല്‍ ഇയാള്‍ പ്രതിയായ വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് 2024ല്‍ കുന്നംകുളം പോക്‌സോ കോടതിയില്‍  വിചാരണ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇയാള്‍ 13 കാരനുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപത്തുള്ള നിസ്‌കാര പള്ളിയില്‍ വെച്ചായിരുന്നു പീഡനം. കുട്ടി നിസ്‌കരിക്കുന്ന സമയത്ത് സമീപത്ത് വന്നിരുന്ന് പ്രതി കുട്ടിക്കുനേരെ  ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പിന്നീട് കുട്ടി മദ്രസയിലെ അധ്യാപകനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഗ്രെയ്ഡ് എ.എസ്.ഐ. പി.ബി. മിനിത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ സ്റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.കെ. പോളി കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ എം.വി. ജോര്‍ജ്  കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ തെളിവിലേക്ക് 22 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ ക്രൈം കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രതിക്ക് കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചിരുന്നു.

നിലവില്‍  പ്രതി വിയ്യൂര്‍ ജയിലില്‍ വടക്കേക്കാട് കേസിലെ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കയാണ്.  ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കേസിലേക്കുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ കോടതി പൂര്‍ത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രെയ്ഡ് എ.എസ്.ഐ. എം. ഗീതയും പ്രവര്‍ത്തിച്ചു.

Read More : 
 

By admin