പിണറായി വിജയന്‍റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം; നിലപാട് വ്യക്തമാക്കി പ്രകാശ് കാരാട്ട്
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണമെങ്കിൽ മാത്രം അംഗീകരിക്കാമെന്നും പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരായ എല്ലാ കേന്ദ്ര അന്വേഷണത്തെയും സിപിഎം എതിർക്കുന്നു.
കോൺഗ്രസ് കേന്ദ്ര നീക്കത്തെ അനുകൂലിക്കുന്നത് നിർഭാഗ്യകരമെന്നും കാരാട്ട് വ്യക്തമാക്കി. മാസപ്പടി കേസിൽ വീണ വിജയന്‍റെ കമ്പനിക്കെതിരായ അന്വേഷണത്തെയാണ് പ്രകാശ് കാരാട്ട് തള്ളിയത്. കേന്ദ്ര സർക്കാരുകൾ പ്രതിപക്ഷത്തിനെതിരെ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്നും പ്രകാശ് കരാട്ട് പറഞ്ഞു. ഇതിൽ നയം വ്യക്തമാണ്. നരേന്ദ്ര മോദി സർക്കാർ ഏതു പ്രതിപക്ഷ സർക്കാരിനോ ഏത് മുഖ്യമന്ത്രിക്കോയെതിരെ നീക്കം നടത്തിയാലും ഞങ്ങൾ എതിർക്കും.
അത് പിണറായി വിജയനായാലും സിദ്ധരാമയ്യ, കെജ്രിവാൾ, ഹേമന്ദ് സോറൻ എന്നിവരായാലും ഞങ്ങൾ എതിർക്കും. കാരണം ഇഡി എന്നാൽ സർക്കാരിന്‍റെരാഷ്ട്രീയ ആയുധമാണ്. കേരളത്തിൽ എപ്പോൾ ഇഡി അന്വേഷണം വന്നാലും കോൺഗ്രസ് അതിനെ അനുകൂലിക്കും. എല്ലാവരും ചേർന്ന് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരം കേസുകളെടുക്കരുതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അന്വേഷണം നടക്കണമെങ്കിൽ കോടതി നിർദ്ദേശിക്കുന്നതിന് അനുസരിച്ചുള്ള അന്വേഷണമാണ് വേണ്ടത്.പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിന്‍റെ പൂർണ്ണ രൂപം ഇന്നുച്ചയ്ക്ക് 2.30ന് ഇന്ത്യൻ മഹായുദ്ധത്തിൽ കാണാം.