നവരാത്രി: യുപിയിൽ ആരാധനാലയങ്ങൾക്ക് സമീപത്ത് മത്സ്യ-മാംസ വിൽപ്പനശാലകൾ നിരോധിച്ചു
ലഖ്‌നൗ: ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു. കൂടാതെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി. ഏപ്രിൽ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദേശത്തിലാണ് സംസ്ഥാനത്തുടനീളം മാംസ വിൽപ്പനയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചത്.
അനധികൃത അറവുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപം മാംസ വിൽപ്പന നിരോധിക്കാനും ഉത്തർപ്രദേശ് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദേശം നൽകി. ഉത്തരവ് നടപ്പാക്കാനായി പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കുകയും പൊലീസ്, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുകയും ചെയ്യും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ യുപി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഭക്ഷ്യസുരക്ഷാ ആക്ട് എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കും.
നവരാത്രി സമയത്ത് ആരാധനലായങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ/മത്സ്യക്കടകൾ ഉണ്ടാകില്ല. പരിധിക്ക് പുറത്ത് ലൈസൻസിന്റെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കാവൂ. തുറന്ന സ്ഥലത്ത് മാംസ വിൽപന പാടില്ല. രാമനവമി ദിവസം എല്ലാ മാംസ-മത്സ്യ കടകളും അടച്ചിടുമെന്നും ഉത്തർപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ശിശിറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. നവരാത്രി, രാമനവമി ദിവസങ്ങളിൽ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.