തൃശ്ശൂർ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് സുരേഷ് ഗോപി പറയണം: വിമർശനവുമായി ഡിസിസി പ്രസിഡൻ്റ്

തൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയും എംപിയുമായ നടൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ്. തൃശൂർ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന്  ഡി സി സി പ്രസിഡണ്ട്‌ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാനല്ല സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിശ്വാസികളും, പൂരപ്രേമികളും കടുത്ത ആശങ്കയിലാണെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. സ്വന്തം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പിൻവലിക്കാൻ ഏറെ സമയമുണ്ടായിട്ടും പൂരം വിളിപ്പാട് അകലെ എത്തിയപ്പോൾ വ്യക്തതയില്ലാതെ മറുപടി പറയുകയാണ് കേന്ദ്രമന്ത്രി. ഇത് ശരിയല്ല. വെടിക്കെട്ട് വിവാദം തരികട പരിപാടിയെന്ന് പറഞ്ഞത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. പൂരം ഹൈടെക് ടെക്നോളജിയിൽ നടത്തുമെന്ന് പറഞ്ഞ സുരേഷ് ഗോപി സ്വന്തം വകുപ്പിന്റെ കീഴിലുള്ള പെസോ നിർദ്ദേശങ്ങളിൽ ഇടപെടാതെ തൃശ്ശൂരിനെയും ലക്ഷക്കണക്കിന് പൂരപ്രേമികളെയും കബളിപ്പിക്കുകയാണെന്നും കോൺഗ്രസ്.

By admin