‘അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും’; കേരള സർവകലാശാലയിലെ ഉത്തരപേപ്പറുകൾ നഷ്ടമായ സംഭവത്തിൽ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളസർവകലാശാലയിലെ എംബിഎ ഉത്തരപേപ്പറുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി അട്ടിമറി സാധ്യത സംശയിക്കുന്നുണ്ടെന്നും പറഞ്ഞു. സമ​​ഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. നടന്നത് കൃത്യവിലോപമെന്നും മന്ത്രി ആർ ബിന്ദു രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

കേരളത്തിലെ സർവകലാശാലകൾ മികച്ചു നിൽക്കുന്ന സന്നർഭത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തര പേപ്പര്‍ നഷ്ടമായ സംഭവത്തില്‍ ഡിജിപിക്ക്  പരാതി നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. 

കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം. 

മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും. വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് വിശദീകരണം.

By admin