മലപ്പുറം: ജമ്മുകശ്മീരിൽ വിഷം ഉള്ളില്‍ ചെന്ന് യുവതി മരിച്ചതിന് പിന്നാലെ ഭര്‍ത്താവും സൈനികന്‍ കൂടിയായ മലപ്പുറം സ്വദേശിയും മരിച്ചു. പെരുവള്ളൂര്‍ ഇരുമ്പന്‍കുടുക്ക് പാലപ്പെട്ടിപ്പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്(30) ആണ് മരിച്ചത്. ജമ്മുവില്‍ സൈനികനായി സേവനം ചെയ്യുകയായിരുന്നു നിധീഷ്.
ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ജമ്മുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് നിതീഷിന്റെ മരണം സംഭവിച്ചത്. ജമ്മു കശ്മീരിൽ നിധീഷിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ റിന്‍ഷ(24) സാമാന സാഹചര്യത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുകയും ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് നിധീഷിന്റെ വിയോഗ വാര്‍ത്ത എത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് നിധീഷ് നാട്ടില്‍ ലീവിൽ വന്നു മടങ്ങിയത്. മടങ്ങുമ്പോള്‍ റിന്‍ഷയെയും ഒപ്പം കൂട്ടുകയായിരുന്നു. ജമ്മുവിലെ സാംപ എന്ന സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കണ്ണൂര്‍ പിണറായി സ്വദേശികളായ തയ്യില്‍ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണ് റിന്‍ഷ. നിധീഷിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)