ബോട്ട് ജെട്ടിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്: പലസ്ഥലങ്ങളിലായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
പൂച്ചാക്കല്‍: പെരുമ്പളം ബോട്ട് ജെട്ടിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. കുമ്പളം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കോമരോത്ത് വീട്ടില്‍ കനിഷിനെ(38) യാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പളം ഭാഗത്ത് വെച്ച് പിടിയിലാകുന്നത്. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി എസ് സുബ്രഹ്മണ്യന്‍, എസ്ഐ മാരായ ജെ സണ്ണി, ജോസ് ഫ്രാന്‍സിസ്, എഎഎസ്ഐ ലിജിമോള്‍, സിപിഒ ജിബുജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.