ശുചിത്വമിഷൻ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് മന്ത്രി; നില അപകടകരം, കിണറിലടക്കം വർധിച്ച കോളിഫോം ബാക്ടീരിയ

തിരുവനന്തപുരം: കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോൾ ഇത് ഓർമയിൽ വേണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ നടത്തിയ പഠനത്തിലാണു ഞെട്ടിപ്പിക്കുന്ന കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം വീടുകളിലം ശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് ടാങ്കുകൾ ഇല്ല. കിണറും ടാങ്കും തമ്മിൽ ആവശ്യമായ അകലം ഇല്ല. 3 വർഷം കൂടുമ്പോൾ ടാങ്കുകളിലെ സെപ്റ്റേജ് മാലിന്യം നീക്കുന്നതാണു ശാസ്ത്രീയം. ഇതിനായി പ്രവർത്തിക്കുന്ന പല സംഘങ്ങളും അവ പുഴയിലും കായലിലും തള്ളുന്നു.  

കൊച്ചി നഗരത്തിൽ ഒരു ദിവസം മാത്രം 250 ടാങ്കർ മാലിന്യം ഇങ്ങനെ തള്ളുന്നു. ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റുകൾക്കു സ്ഥലം കണ്ടെത്തിയെന്നും ചേർത്തയിലേത് നാളെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ വ്യക്തിശുചിത്വത്തിലെ പുരോഗതി പൊതുശുചിത്വത്തിൽ ഉണ്ടായിട്ടില്ല. മയക്കുമരുന്നു വ്യാപനത്തിന് എതിരെ ബോധവൽക്കരണം നടത്തുന്നതിൽ മാതൃകയായ കേരളത്തിലെ മാധ്യമങ്ങൾ മാലിന്യസംസ്കരണത്തിലും ജനങ്ങളുടെ മനോഭാവം മാറ്റാൻ പിന്തുണ നൽകണമെന്ന് മന്ത്രി അഭ്യർഥിച്ചു. 

വഴിയിൽ വലിച്ചെറിഞ്ഞ മാലിന്യസഞ്ചിയിൽ നിന്നു കിട്ടിയ കടലാസിലെ ഫോൺനമ്പറിൽ ഒരു നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരൻ കൊറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞു വിളിച്ചപ്പോൾ എത്തിച്ചേർന്നത് ഐടി കമ്പനി ഉദ്യോഗസ്ഥന്റെ വീട്ടിലാണ്. 10,000 രൂപ പിഴ നോട്ടിസ് നൽകിയപ്പോൾ മാധ്യമങ്ങളെ അറിയിക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. ഉന്നത പദവികളിലുള്ളവർ പോലും ഇത്തരം പ്രവൃത്തികൾ ചെയ്ത ശേഷം സിംഗപ്പൂരിലെയും ഗൾഫിലെയും വൃത്തിയുള്ള പരിസരം കണ്ടില്ലേ എന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതുകയാണെന്നും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.

മാലിന്യശേഖരണത്തിനായി ഹരിതകർമസേന വന്നപ്പോൾ വലിയ എതിർപ്പ് ഉയർന്നു. ചെറിയ യൂസർഫീ കൊടുക്കാൻ പോലും ആളുകൾ തയാറായല്ല. ഓരോ വ്യക്തിക്കും മാലിന്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾക്ക് ഇഷ്ടം പോലെ മാലിന്യം എവിടെയും വലിച്ചെറിയാൻ അവകാശമുണ്ടെന്നും അത് സംസ്‌കരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഹരിതകർമസേന വന്നപ്പോൾ പ്ലാസ്റ്റിക് മാലിന്യം എത്രയായാലും അവർ ശേഖരിക്കുമെന്ന ചിന്താഗതി വളർന്നുവരുന്നതു ശരിയായ രീതിയല്ലെന്നും അത്തരം വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്നും ചടങ്ങിൽ അധ്യക്ഷനായ വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ല്യുഎംപി) ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ,  എൻ.ജഗജീവൻ,  പി.എൻ.അരുൺരാജ്,  പി.എസ്.സുജ എന്നിവർ പ്രസംഗിച്ചു.

മന്ത്രിയുടെ പ്രഖ്യാപനമെത്തി, ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി പഴയപടിയാവില്ല, വലിയ ആശ്വാസം നൽകുന്ന മാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin