യുവാവിനെ വെട്ടിക്കൊന്ന് അര മണിക്കൂർ, കൊല്ലത്ത് വീണ്ടും ആക്രമണം; നടന്ന് പോകുന്ന യുവാവിനെ വെട്ടി, അന്വേഷണം
കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നതിന് പിന്നാലെ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനേും വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കരുനാഗപ്പള്ളി താച്ചയിൽമുക്കിൽ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിൻ്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിൻ്റെ സംശയം.
സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.