ആശ്രിത നിയമനം ആര്‍ക്കെല്ലാം ലഭിക്കും? കേന്ദ്ര മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയാം
ദില്ലി: കേരളത്തിൽ ആശ്രിത നിയമനങ്ങൾക്ക് വരുമാന പരിധി നിശ്ചയിച്ചെങ്കിലും കേന്ദ്രത്തിൽ സമാന പരിധി ഇല്ല. എന്നാൽ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണെന്ന് ബോധ്യപ്പെട്ടാലേ ആശ്രിത നിയമനം നൽകാവൂ എന്നാണ് കേന്ദ്ര ചട്ടം. ഒരു പ്രത്യേക കമ്മറ്റി പരിശോധിച്ച് നിർണയിക്കണമെന്നാണ് നിർദേശം.
സർവീസിലിരിക്കെ മരിച്ച കേന്ദ്ര സർക്കാർ ജീവനക്കാരുടെയോ സായുധസേന അംഗങ്ങളുടെയോ കുടുംബങ്ങൾക്കാണ് അർഹത. മരിക്കുകയോ മെഡിക്കൽ കാരണം കൊണ്ട് വിരമിക്കുകയോ ചെയ്താൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. മെഡിക്കൽ കാരണങ്ങളാണെങ്കിൽ 55 വയസിന് മുൻപ് വിരമിച്ചവരുടെ ആശ്രിതർക്കാണ് അർഹത. ഗ്രൂപ്പ് ഡി സർവീസുകളിൽ ഉള്ളവർക്കാണെങ്കിൽ 57 വയസ്. സായുധ സേനകളിൽ സർവീസിലിരിക്കെ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ആനുകൂല്യം ലഭിക്കും.
മകൻ, മകൾ, ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അവിവാഹിതരാണെങ്കിൽ സഹോദരൻ അല്ലെങ്കിൽ സഹോദരി എന്നിവർക്കാണ് നിയമനം. നിയമപരമായി ദത്തെടുക്കുന്ന മക്കൾക്കും അർഹതയുണ്ട്. മന്ത്രാലയങ്ങളുടെ ജോയിന്‍റ് സെക്രട്ടറിമാർ, വകുപ്പുകളുടെ മേധാവികൾ, എന്നിവർക്കാണ് നിയമനം നൽകാനുള്ള അധികാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മാത്രമാകും പരിഗണന. ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ സമിതി സാമ്പത്തിക അവസ്ഥ വിലയിരുത്തണം. കുടുംബത്തിൽ ആർക്കെങ്കിലും ജോലിയുണ്ടോ, മറ്റ് വരുമാന മാർഗങ്ങളുണ്ടോ എന്ന് പരിശോധിക്കും.
നിയമനത്തിന് കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. ഉയർന്ന പ്രായപരിധി സാഹചര്യങ്ങൾ അനുസരിച്ച് മാറാം. നേരിട്ട് നിയമനം നടത്തുന്ന ഒഴിവുകളിൽ 5 ശതമാനമേ ആശ്രിത നിയമനം നടത്തൂ. ഉയർന്ന തസ്തികകളായ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയിൽ ആശ്രിത നിയമനം ഇല്ല. കാണാതായ സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ആനുകൂല്യം ലഭിക്കും. വിരമിക്കുന്നതിന് രണ്ട് വർഷം മുൻപാണ് കാണാതായതെങ്കിൽ ബാധകമല്ല. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ വശങ്ങളും പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാം.