ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !
പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതോടെ അപകട സാധ്യത പല മടങ്ങാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനാണ് റോഡ് നിയമങ്ങൾ പാലിക്കാന്‍ ട്രാഫിക് വകുപ്പ് ആവശ്യപ്പെടുന്നത്. നിരന്തരം ഫൈന്‍ അടയ്ക്കേണ്ടിവരുമ്പോഴെങ്കിലും ആളുകൾ നിയമം പാലിക്കാന്‍ തയ്യാറാകുമെന്ന വിശ്വാസത്തിലാണ് ട്രാഫിക് ഫൈനുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ട്രാഫിക് ഫൈനുകളെല്ലാം ഇപ്പോൾ ഓണ്‍ലൈനില്‍ അടയ്ക്കാം. എന്നാല്‍ സാങ്കേതിക വിദ്യ ചിലപ്പോഴൊക്കം തിരിച്ചടിക്കാന്‍ സാധ്യതയുള്ള ഒന്ന് കൂടിയാണ്. ചെറിയ സാങ്കേതിക പിഴവുകൾ പലപ്പോഴും ആളുകളെ വട്ടം ചുറ്റിക്കുന്നു.
അഹമ്മദാബാദിലെ ഒരു നിയമ വിദ്യാര്‍ത്ഥി അത്തരമൊരു പ്രശ്നത്തിലകപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അനില്‍ ആദിത്യ എന്ന നാലാം സെമസ്റ്ററില്‍ നിയമ വിദ്യാര്‍ത്ഥി 2024 ഏപ്രിലില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ശാന്തിപുര ട്രാഫിക് സർക്കിളിലൂടെ യാത്ര ചെയ്തു. സാധാരണയായി ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ ഏറ്റവും ചെറിയ ഫൈനായ 500 രൂപയാണ് ഈടാക്കാറ്. എന്നാല്‍ അനിലിന് ലഭിച്ച ഫൈന്‍ 10,00,500 രൂപ ! നാട്ടില്‍ ചെറിയ കച്ചവടം നടത്തുകയാണ് അനിലിന്‍റെ അച്ഛന്‍. അതാണ് കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗവും.
ഹെല്‍മറ്റ് ധരിക്കാത്തതിന് 10 ലക്ഷം രൂപ ഫൈന്‍ അടിച്ചതിനെതിരെ അനില്‍ മെട്രോപോളിറ്റന്‍ കോർട്ടിലും കമ്മീഷണര്‍ ഓഫീസിലും പരാതി നല്‍കി. പരാതി പരിശോധിച്ച പോലീസ് അത് സാങ്കേതിക തകരാറാണെന്ന് അറിയിച്ചു. 90 ദിവസത്തിന് ശേഷം കോടതിയിലേക്ക് അയച്ച ചലാനിലെ എന്തെങ്കിലും സാങ്കേതിക പിശകായിരിക്കാം ഇത്രയും വലിയ തുക വരാന്‍ കാരണമെന്ന് ജോയിന്‍റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എന്‍ എന്‍ ചൌധരി പറഞ്ഞു. സംഭവം കോടതിയെ അറിയിക്കുമെന്നും പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം അനിലിനോട് പറഞ്ഞു.
Watch Video: പാതിരാത്രി ഡോർബെൽ അടിച്ച് കടന്ന് പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം വൈറൽ; അസ്വസ്ഥരായി നായ്ക്കളും പശുക്കളും