2.8 കോടി ചെലവാക്കി പശുവിന്‍റെ ഡിഎൻഎ ഉപയോഗിച്ച് ബ്രസ്റ്റ് ഇംപ്ലാന്‍റ് ചെയ്തു; ചൈനീസ് യുവതിക്ക് ഗുരുതര വൈകല്യം
24 ലക്ഷം ചൈനീസ് യുവാന്‍ (ഏതാണ്ട് 2,8 കോടി രൂപ) ചെലവഴിച്ച് ചൈനീസ് യുവതി, ബ്രസ്റ്റ് ഇംപ്ലാന്‍റ് ചെയ്തതിനെ തുടര്‍ന്ന് ഗുരുതരമായ രോഗം നേരിടുന്നതായി പരാതി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ പശുവിന്‍റെയും കടമാന്‍റെയും ഡിഎന്‍എ യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തെക്ക് കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ ജിയാംഗ്സിയിലെ ലിംഗ്ലിങിലാണ് 2017 -ല്‍ ആദ്യമായി ഇത്തരമൊരു ബ്രസ്റ്റ് ഇംപ്ലാന്‍റ് ചികിത്സാ രീതി പരീക്ഷിച്ചത്.
പ്രദേശത്തെ ഒരു പ്രാദേശിക ബ്യൂട്ടി സലൂണ്‍ ഉടമയാണ് ഈ ചികിത്സാ രീതി കൊണ്ട് വന്നത്. രോഗിയുടെ ശരീരത്തില്‍ നിന്നും സ്വന്തം കൊളാജൻ വേര്‍തിരിച്ചെടുത്ത് സംസ്കരിച്ച് അത് വീണ്ടും രോഗിയുടെ ശരീരത്തില്‍ കുത്തിവച്ച്, ശരീരം നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചികിത്സാ രീതിയാണ് ഇതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2017 സെപ്തംബറിൽ ലിംഗ്ലിങ്, സലൂണ്‍ ഉടമയോടൊപ്പം ബീജിംഗിലെ ക്രീയേറ്റിംഗ് മെഡിക്കൽ കോസ്മെറ്റിക് ക്ലിനിക്കിലെത്തി. ക്ലിക്കിലെ സര്‍ജനായ ബായി ജിന്‍, യുവതിയോട് ശസ്ത്രക്രിയ വളരെ ലളിതവും പ്രത്യാഘാതങ്ങൾ ഇല്ലാത്തതാണെന്നും അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് വലിയ തോതില്‍ വേദന അനുഭവപ്പെട്ടു. തന്‍റെ ശരീരത്തില്‍ മറ്റെന്തോ വസ്തു ഉള്ളതായി തനിക്ക് അനുഭവപ്പെട്ടെന്നാണ് അക്കാലത്തെ കുറിച്ച് യുവതി പറയുന്നത്.
Read More: യുഎസിൽ നിന്നും ചൈനയിലേക്കുള്ള വിമാനത്തിലെ പൈലറ്റ് പാസ്പോര്‍ട്ട് മറന്നു; തിരിച്ച് പറന്ന് വിമാനം
തുടർന്നുള്ള ആറ് വര്‍ഷത്തോളം യുവതി ഏതാണ്ട് ഒമ്പതോളം ശസ്ത്രക്രിയകൾ ഇതുമായി ബന്ധപ്പെട്ട് നടത്തി. മൊത്തം 24 ലക്ഷം യുവാന്‍ യുവതി ശസ്ത്രക്രികൾക്കായി ചെലവഴിച്ചു. ഈ ശസ്ത്രക്രിയകളില്‍ ഇംപ്ലാന്‍റും പുനക്രമീകരണവും അടങ്ങുന്നതായിരുന്നു. 2023 ആയപ്പോഴേക്കും തന്‍റെ സ്തനങ്ങളില്‍ നിന്നും ദ്രാവകം ഒഴുകുന്നതായും രൂപഭേദം സംഭവിച്ചതായും യുവതി കണ്ടെത്തി. അക്കാലത്ത് തന്‍റെ സ്തനങ്ങൾ വയറോളം എത്തിയിരുന്നെന്ന് യുവതി പറയുന്നു. തുടര്‍ന്ന് അതുവരെ നടത്തിയ ശസ്ത്രക്രിയകൾക്ക് ഒരു തിരുത്തൽ ശസ്ത്രക്രിയ ചെയ്യാനായി യുവതി വീണ്ടും ബെയ്ജിംഗിലെ ക്ലിനിക്കിലെത്തി. എന്നാല്‍ മെഡിക്കല്‍ അസസ്മെന്‍റ് റിപ്പോര്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
2024 ഓക്ടോബറില്‍ യുവതി ഷാങ്ഹായിലെ ഒരു ആശുപത്രിയിലെത്തി ഇംപ്ലാന്‍റ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. യുവതിയുടെ ശരീരത്തില്‍ കുത്തിവച്ച വസ്തു ഗുരുതരമായ രീതിയില്‍ ശരീരത്തെ ബാധിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് നീക്കം ചെയ്ത അവയവത്തില്‍ നടത്തിയ പരിശോധനയില്‍ പശുവിന്‍റെയും കടമാന്‍റെയും ഡിഎന്‍എകളുടെ സാന്നിധ്യം ഡോക്ടർമാര്‍ തിരിച്ചറിഞ്ഞു. ഒപ്പം ആദ്യം ശസ്ത്രക്രിയ ചെയ്ത് ക്ലിനിക്ക് 398 മെഡിക്കൽ പിഴവുകൾ വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതിനിടെ നടത്തിയ അന്വേഷണത്തിൽ ആദ്യം ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ബായി ജിന്‍ ചൈനീസ് മെഡിക്കല്‍ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഷിയാങ്സിയില്‍ നിന്നുള്ള സൌന്ദര്യ വ്യവസായ പ്രൊഫഷണലായ ഫൂ, സമാന ശസ്ത്രക്രിയകൾ നടത്തിയ മറ്റ് രോഗികളില്‍ ഒട്ടകങ്ങൾ, വവ്വാലുകൾ, ഗൊറില്ലകൾ എന്നിവയുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തി.