സാഹസികതയിൽ ഇങ്ങേര് പൊളിയാണ്, അഭ്യാസ പ്രകടനം യുഎഇ സൈന്യത്തോടൊപ്പം, ശ്രദ്ധ നേടി ദുബൈ കിരീടാവകാശി
ദുബൈ: യുഎഇ സൈന്യത്തോടൊപ്പം കഠിനമായ പർവ്വത പ്രദേശങ്ങളിൽ അഭ്യാസ പ്രകടനം നടത്തി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. പതിനൊന്നാമത് മൗണ്ടൻ ഇൻഫൻട്രി ബറ്റാലിയനിൽ സന്ദർശനം നടത്തിയപ്പോഴാണ് ബറ്റാലിയനിലെ അംഗങ്ങളോടൊപ്പം ശൈഖ് ഹംദാനും പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
പൊതുവെ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ശൈഖ് ഹംദാൻ. അദ്ദേഹം തന്റെ സാഹസിക പരിശ്രമങ്ങളുടെ കാഴ്ചകൾ പതിവായി പങ്കിടുകയും അനുയായികളെ ആവേശം കൊള്ളിക്കാറുമുണ്ട്. സൈനികരോടൊപ്പം മല കയറുകയും സിപ്പ് ലൈനിലൂടെ യാത്ര ചെയ്യുകയും ചെയ്ത ശൈഖ് ഹംദാൻ ഇതിന്റെ ഭാഗമായി നടന്ന ഷൂട്ടിങ് അഭ്യാസത്തിലും പങ്കെടുക്കുകയുണ്ടായി. ബറ്റാലിയൻ അവരുടെ ദൗത്യങ്ങൾ പൂർത്തിയാക്കുമ്പോൾ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബറ്റാലിയന്റെ പോരാട്ട സന്നദ്ധതയെയും കാര്യക്ഷമതയെയും ദുബൈ കിരീടാവകാശി പ്രശംസിച്ചു.
ഇച്ഛാ ശക്തിയും തുടർച്ചയായ പരിശീലനവുമാണ് ഓരോ ദൗത്യങ്ങളും പൂർത്തിയാക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സൈനികരോടൊപ്പം ഫീൽഡ് അഭ്യാസങ്ങളിൽ പങ്കെടുക്കുന്നതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സൈനികർ അവരുടെ ദേശീയ കടമ നിർവഹിക്കുമ്പോൾ പുലർത്തുന്ന ദൃഢനിശ്ചയത്തിനും സ്ഥിരോത്സാഹത്തിനും അഭിമാനിക്കുന്നതായും കുറിപ്പിൽ പറഞ്ഞു. യുഎഇയുടെ പ്രതിരോധ മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതോടൊപ്പം ബറ്റാലിയന്റെ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും അഭിവാദ്യം അറിയിക്കുകയും ചെയ്തു. അഭ്യാസ പ്രകടനങ്ങളുടെ സമാപനത്തിൽ ബറ്റാലിയന് അവരുടെ ഫീൽഡ് ദൗത്യങ്ങളിൽ വിജയം ആശംസിച്ചാണ് ശൈഖ് ഹംദാൻ മടങ്ങിയത്.
read more: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി