ലോകകപ്പ് യോഗ്യത: വിജയം തുടരാന്‍ ഇന്ത്യ, ബംഗ്ലാദേശ് ഇറങ്ങുന്നത് പ്രീമിയര്‍ ലീഗ് താരവുമായി

ഷില്ലോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. രണ്ടുവര്‍ഷത്തിനപ്പുറം സൗദി അറേബ്യ വേദിയാവുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത ലക്ഷ്യമിട്ട് ടീം ഇന്ത്യ. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സുനില്‍ ഛേത്രി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ഇന്ത്യന്‍ കോച്ച് മനേലോ മാര്‍ക്വേസ്. ഛേത്രി ഗോളുമായി തിരിച്ചെത്തിയ സന്നാഹ മത്സരത്തില്‍ ഇന്ത്യ കഴിഞ്ഞയാഴ്ച എതിരില്ലാത്ത മൂന്ന് ഗോളിന് മാലദ്വീപിനെ തോല്‍പിച്ചിരുന്നു.

ഈ മികവ് ആവര്‍ത്തിച്ച് ബംഗ്ലാദേശിനൊപ്പം സിംഗപ്പൂരും ഹോങ്കോംഗും ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്ന് ജയിച്ച് തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ചാംപ്യന്‍മാര്‍ മാത്രം ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടുന്നതിനാല്‍ ഗ്രൂപ്പിലെ ആറ് കളിയും ഇന്ത്യക്ക് ഫൈനലാണെന്ന് കോച്ച് മാര്‍ക്വേസ്. നാല്‍പതുകാരനായ ഛേത്രി ബംഗ്ലാദേശിനെതിരെ ബൂട്ടുകെട്ടുന്നത് 95 അന്താരാഷ്ട്ര ഗോളിന്റെ തിളക്കവുമായി. ഫിഫ റാങ്കിംഗില്‍ അന്‍പത്തിയൊന്‍പത് റാങ്ക് മുന്നിലുള്ള ഇന്ത്യയെ വീഴ്ത്താന്‍ ബംഗ്ലാദേശ് ഇറങ്ങുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഹംസ ചൗധരിക്ക് അരങ്ങേറ്റം നല്‍കികൊണ്ടാണ്. 

ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 താരമായിരുന്ന ഹംസ നിലവില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് താരം. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന ഹംസ ഛേത്രിയുടെ പിടിച്ചു കെട്ടുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ക്യാന്പ്. ഛേത്രിക്കൊപ്പം ലിസ്റ്റന്‍ കൊളാസോ, ഫാറൂഖ് ചൗധരി, രാഹുല്‍ ഭെക്കെ, സന്ദേശ് ജിംഗാന്‍ തുടങ്ങിയവരുടെ പ്രകടനവും ഇന്ത്യക്ക് നിര്‍ണായകം. ഇരുടീമും ഏറ്റുമുട്ടുന്ന ഇരുപത്തിയൊന്‍പതാമത്തെ മത്സരമാണിത്. ഇന്ത്യ പതിനാല് കളിയില്‍ ജയിച്ചപ്പോള്‍ തോറ്റത് നാല് മത്സരത്തില്‍ മാത്രം. പത്ത് മത്സരം സമനിലയില്‍. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ ഒരിക്കല്‍പോലും തോറ്റിട്ടില്ലെന്ന ചരിത്രവും ഇന്ത്യക്ക് കരുത്താവും.

By admin