മത്സരം കൈവിട്ടത് റിഷഭ് പന്ത്? അവസാന ഓവറില്‍ അനായാസ സ്റ്റംപിങ് ചാന്‍സ് നഷ്ടമാക്കി -വീഡിയോ

വിശാഖപട്ടണം: ഐപിഎല്ലില്‍ വിജയത്തുടക്കമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്. ഒരു ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിനാണ് ഡല്‍ഹി മറികടന്നത്. 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മികച്ച തുടക്കം മുതലെടുത്ത ലഖ്‌നൗവ് ഡല്‍ഹിയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അന്നാല്‍ അശുതോഷും വിപ്രജ് നിഗമും (15 പന്തില്‍ 36) ബാറ്റില്‍ ഒളിപ്പിച്ചുവച്ചത് മറ്റൊരുന്നായിരുന്നു. 

ഇതിനിടെ ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പിഴവിന് ലഖ്‌നൗ നല്‍കേണ്ടിവന്നത് കനത്തവില. പന്തിന്റെ കൈകള്‍ ചോര്‍ന്നത് അവസാന ഓവറിലെ ആദ്യ പന്തില്‍ ഒറ്റ വിക്കറ്റ് മാത്രം ശേഷിക്കേ. ഷഹ്ബാസ് അഹമ്മദിന്റെ പന്തിലാണ് റിഷബ് സ്റ്റംപിങ് ചാന്‍സ് മിസാക്കിയത്. 

മോഹിത് ശര്‍മ ഓണ്‍സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ടേണ്‍ ചെയ്തു. റിഷഭിനാവട്ടെ പന്ത് കയ്യില്‍ ഒതുക്കാനായതുമില്ല. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ അശുതോഷ് സിക്‌സ് പായിച്ച് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. മത്സരം വിട്ടുകളഞ്ഞ റിഷഭ് പന്തിന്റെ പിഴവ് കാണാം.

പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. ഫാഫ് ഡുപ്ലസി – അക്‌സര്‍ പട്ടേല്‍ സഖ്യം ഡല്‍ഹി ആരാധകര്‍ക്ക് അല്‍പ്പ സമയത്തേയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുവര്‍ക്കുമായില്ല. ഡുപ്ലസി 18 പന്തില്‍ 29 റണ്‍സുമായും അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ 22 റണ്‍സുമായും മടങ്ങി. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ചുമലുകളിലായി. 22 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് 34 റണ്‍സ് നേടി മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. 

മത്സരത്തിനിടെ നെഞ്ചുവേദന, മുന്‍ ബംഗ്ലാദേശ് നായകന്‍ തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍

സിദ്ധാര്‍ത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ച സ്റ്റബ്‌സിനെ തൊട്ടടുത്ത പന്തില്‍ കുറ്റി തെറിപ്പിച്ച് സിദ്ധാര്‍ത്ഥ് ലഖ്‌നൗ ആഗ്രഹിച്ചത് നല്‍കി. എന്നാല്‍, ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശര്‍മയെന്ന അപകടകാരിയായ ബാറ്റര്‍ നിലയുറപ്പിച്ചത് ലഖ്‌നൗവിനെ പ്രതിരോധത്തിലാക്കി. വിപ്‌രാജ് നിഗം – അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ്‌നൗ അപകടം മണത്തു. ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

17-ാം ഓവറിന്റെ ആദ്യ പന്തില്‍ 7-ാം വിക്കറ്റ് വീണു. നിഗംമടങ്ങിയതോടെ ലഖ്‌നൗവിന് ശ്വാസം തിരികെ ലഭിച്ചു. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും പുറത്തായതോടെ ഡല്‍ഹിയുടെ മുഴുവന്‍ പ്രതീക്ഷകളും അശുതോഷിലായി. പിന്നീടങ്ങോട്ട് കാണാനായത് പുതിയ ടീമിനൊപ്പമുള്ള അശുതോഷ് എന്ന കൊടുങ്കാറ്റിനെയായിരുന്നു. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു.

By admin