പവര്‍പ്ലേ പിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്! പഞ്ചാബ് കിംഗ്‌സിനെതിരെ മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന്‍റെ (33) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഗ്ലെന്‍ മാക്സ്വെല്ലിനാണ് വിക്കറ്റ്. സായ് കിഷോര്‍ (25), ജോസ് ബട്ലര്‍ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ശ്രേയസ് അയ്യര്‍ (42 പന്തില്‍ 97),  പ്രിയാന്‍ഷ് ആര്യ (23 പന്തില്‍ 47), ശശാങ്ക് സിംഗ് (16 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സായ് കിഷോര്‍ ഗുജറാത്തിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.

പഞ്ചാബിന് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ – പ്രഭ്‌സിമ്രാന്‍ സിംഗ് സഖ്യത്തിന് മികച്ച തുടക്കം നല്‍കാനായില്ല. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കെ 5 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ ശ്രേയസ് അയ്യര്‍ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് മറുഭാഗത്ത് ഉറച്ചുനിന്നു. പ്രിയാന്‍ഷ് ആര്യ 23 പന്തില്‍ നേടിയ 47 റണ്‍സാണ് പഞ്ചാബിന്റെ തുടക്കത്തില്‍ സ്‌കോറിംഗ് വേഗത്തിലാക്കാന്‍ സഹായിച്ചത്. പ്രിയാന്‍ഷ് മടങ്ങിയതോടെ ശ്രേയസ് മുന്നില്‍ നിന്ന് നയിക്കുന്ന കാഴ്ചയാണ് കാണാനായത്.

പ്രിയാന്‍ഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അസ്മുത്തുള്ള ഒമര്‍സായിക്ക് വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ 16 റണ്‍സുമായി ഒമര്‍സായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 105 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ ക്രീസിലൊന്നിച്ച ശ്രേയസ് – സ്റ്റോയിനിസ് സഖ്യം ഇന്നിംഗ്‌സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കോറിംഗ് തുടര്‍ന്നു. 15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്‌കോര്‍ 150 കടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. 16-ാം ഓവറിന്റെ രണ്ടാം പന്തില്‍ സായ് കിഷോറിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള സ്റ്റോയിനിസിന്റെ ശ്രമം അര്‍ഷാദ് ഖാന്റെ കൈകളില്‍ അവസാനിച്ചു. 

തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, താരം അപകടനില തരണം ചെയ്തു

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറില്‍ ശ്രേയസ് കൂടുതല്‍ അപകടം വിതച്ചു. ആദ്യ പന്തില്‍ റണ്‍സ് ലഭിച്ചില്ലെങ്കിലും രണ്ടാം പന്തില്‍ സിക്‌സറും മൂന്നാം പന്തില്‍ ബൗണ്ടറിയും കണ്ടെത്താന്‍ ശ്രേയസിനായി. നാലാം പന്തില്‍ സിക്‌സറിനുള്ള ശ്രമം റബാഡ കൈപ്പിടിയിലാക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ തൊട്ടതിനാല്‍ അത് സിക്‌സറായി മാറി. അഞ്ചാം പന്തില്‍ ലോംഗ് ഓഫിന് മുകളിലൂടെ വീണ്ടും സിക്‌സര്‍ പായിച്ച് ശ്രേയസ് സ്‌കോര്‍ ഉയര്‍ത്തി. ആകെ 24 റണ്‍സാണ് പ്രസിദ്ധ് ഈ ഓവറില്‍ വഴങ്ങിയത്. 18-ാം ഓവറില്‍ റാഷിദ് ഖാനെ തലങ്ങും വിലങ്ങും പായിച്ച് ശശാങ്ക് ടീം സ്‌കോര്‍ 200 കടത്തി. രണ്ട് സിക്‌സറുകളും രണ്ട് ബൗണ്ടറികളും വഴങ്ങിയ റാഷിദ് 20 റണ്‍സ് വിട്ടുകൊടുത്തു. 

19-ാം ഓവറില്‍ വെറും ബൗണ്ടറി വഴങ്ങാതെ റബാഡ ശ്രേയസിനെയും ശശാങ്കിനെയും പിടിച്ചുനിര്‍ത്തി. അവസാന ഓവര്‍ മുഴുവന്‍ ശശാങ്ക് തകര്‍ത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി. 42 പന്തുകള്‍ നേരിട്ട ശ്രേയസ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. 5 ബൗണ്ടറികളും 9 സിക്‌സറുകളുമാണ് ശ്രേയസ് അടിച്ചെടുത്തത്. 16 പന്തില്‍ 44 റണ്‍സുമായി ശശാങ്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്‌കോര്‍ കുതിച്ചു. അവസാന ഓവറില്‍ 5 ബൗണ്ടറികള്‍ സഹിതം 23 റണ്‍സാണ് സിറാജ് വഴങ്ങിയത്. 

By admin