ഡ്രൈവർക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി
തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. 4 ടൂവീലറുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തായിട്ടാണ് ടൂവീലറുകൾ പാർക്ക് ചെയ്തിരുന്നത്.
പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർ പോസ്റ്റിന് സമീപം ബൈക്ക് നിർത്തി കടയിൽ വെള്ളം കുടിക്കാൻ കയറിയ സമയത്താണ് അപകടം. വലിയ അപകടമാണ് ഒഴിവായത്. നിലവിൽ അപകടത്തിൽ ആർക്കും പരിക്കില്ല.
ആലുവയില്‍ വാഹനാപകടം
കാലടി ആലുവ റോഡിൽ കാഞ്ഞൂർ ജങ്ഷനിൽ വാഹനാപകടം. ആലുവ ഭാഗത്തേക്ക് പോകുന്ന ബസ്സിനും സ്കൂട്ടറിനും പിന്നിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. രാവിലെ 10 30 ഓടെയാണ് അപകടം . ടൂവീലർ ഓടിച്ചിരുന്നയാളെ താനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്നയാൾ പരിക്കുകളിൽക്കാതെ രക്ഷപ്പെട്ടു. കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കൊല്ലത്ത് 3 ബസുകൾ കൂട്ടിയിടിച്ച് അപകടം
കൊല്ലം: കൊല്ലം നഗരത്തിൽ എആർ ക്യാമ്പിന് സമീപം 3 ബസുകൾ കുട്ടിയിടിച്ചു. മുന്നിൽ പോയ പ്രൈവറ്റ് ബസ് പെട്ടന്ന് നിർത്തിയതോടെ പിന്നിലെത്തിയ രണ്ട് കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെയും കെഎസ്ആർടിസി കണ്ടക്ടറെയും ആശുപത്രിയിലേക്ക് മാറ്റി.