ആശ സമരം സാമൂഹ്യ മുന്നേറ്റം; ആരോപണങ്ങൾക്ക് മറുപടിയുമായി എസ്‍യുസിഐ, സമരത്തിന്‍റെ ക്രെഡിറ്റ് എടുത്തിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്‍യുസിഐ. സമരത്തിൽ എസ്‍യുസിഐയുടെ ഇടപെടലുണ്ടെന്ന ആരോപണങ്ങള്‍ക്കാണ്  വാര്‍ത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ജനകീയസമരങ്ങളിൽ എസ്‍യുസിഐ ഇടപെടുന്നത് സങ്കുചിത താല്‍പര്യം വെച്ചല്ലെന്ന് എസ്‍യുസിഐ സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ജനകീയ സമരങ്ങളിൽ എപ്പോഴും ഇടപെടാറുണ്ട്. വിളപ്പിൽശാല സമരം, കെ റെയിൽ സമരം, ചെങ്ങറ സമര തുടങ്ങിയവയില്ലെല്ലാം എസ്‍യുസിഐ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ഒരു ക്രെഡിറ്റും എടുക്കാൻ എസ്‍യുസിഐ ശ്രമിച്ചിട്ടില്ല. ആശ സമരം എസ്‍യുസിഐയുടെ സമരമല്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണം ഉണ്ടാക്കുന്നതാണ്. ആശ സമരം നയിക്കുന്നത് സ്വതന്ത്ര തൊഴിലാളി യൂണിയനാണ്. കക്ഷി രാഷ്ട്രീയതിന് അതീതമായ സമരം ആത് ആശാ വര്‍ക്കര്‍മാരുടേത്. ആശ സമരം ഒരു സാമൂഹ്യ മുന്നേറ്റമാണ്. സമരത്തിൽ ഇടത് സർക്കാർ സ്വീകരിക്കേണ്ട സമീപനമല്ല  സംസ്ഥാന സര്‍ക്കാരിന്‍റേതെന്നും എസ്‍യുസിഐ നേതാക്കള്‍ പറഞ്ഞു.

അതേസമയം, ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44 ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ  സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. ആശ, അങ്കണവാടി ജീവനക്കാർക്ക്  വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. സർക്കാർ സമരക്കാരോട് പ്രതികാരം ചെയ്യുകയാണെന്നും കോൺഗ്രസ്  നിലപാട്. ആശ വർക്കർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും. 

പാലക്കാട് മുസ്ലിം പള്ളികളിൽ മോഷണം, കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ, നേര്‍ച്ചപ്പെട്ടിയിലെ പണം കവര്‍ന്നു

 

By admin