അന്ന് കൈയില്‍ മുറുക്കെ പിടിച്ചതാണ് ചേച്ചി, എന്നെ ഒരു കരയ്‌ക്കെത്തിച്ചിട്ടേ അത് വിട്ടുള്ളൂ…
എന്‍റെ വിവാഹം കഴിഞ്ഞ കാലത്ത് എനിക്കും ചേച്ചിക്കും ഇടയില്‍ പ്രത്യക്ഷത്തില്‍ വരാത്ത ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അധികാര ഭാവത്തിലുള്ള ചേച്ചിയുടെ പെരുമാറ്റം എന്നെ അസ്വസ്ഥയാക്കിയിരുന്നു.
ജീവിതത്തില്‍ ഞാന്‍ അദ്ഭുതത്തോടെ നോക്കി നിന്ന സ്ത്രീയാണ് ഞങ്ങള്‍ ചേച്ചി എന്ന് വിളിക്കുന്ന അഡ്വ. ഉഷാകുമാരി. ചേച്ചിയുടെ ചേട്ടന്‍റെ മകന്‍റെ ഭാര്യയാണ് ഞാന്‍. ശാരീരിക വെല്ലുവിളി നേരിടുന്ന എന്നെ മരുമകളായി സ്വീകരിച്ചതാണ് ഈ കുടുംബം. 2005 മുതല്‍ ഒരു മകളെപ്പോലെ കൊണ്ട് നടന്ന് എന്നെ ഒരു കരയെത്തിക്കാന്‍ ശ്രമിച്ചൊരു സാന്നിധ്യമാണ് ചേച്ചി.
എന്‍റെ വിവാഹം കഴിഞ്ഞ കാലത്ത് എനിക്കും ചേച്ചിക്കും ഇടയില്‍ പ്രത്യക്ഷത്തില്‍ വരാത്ത ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അധികാര ഭാവത്തിലുള്ള ചേച്ചിയുടെ പെരുമാറ്റം എന്നെ അസ്വസ്ഥയാക്കിയിരുന്നു. പ്രസവശേഷം എന്‍റെ വയ്യായ്ക കൂടി. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് തിരക്ക് പിടിച്ച ജീവിതത്തില്‍, സഹായിക്കാന്‍ പറ്റുന്നതിന് പരിധി ഉണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ പലതരത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍മാരെ മാറി മാറി കാണിച്ചും പല ചികിത്സാരീതികളും നോക്കി. ഫലം കണ്ടില്ല. മനസ്സാകെ തളര്‍ന്നിരുന്നു.
2005 -ല്‍ ആണെന്ന് തോന്നുന്നു തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ സമയം. അദ്ദേഹം വന്ന് എന്നെ വോട്ട് ചെയ്യാന്‍ കൊണ്ട് പോകാം എന്ന് പറഞ്ഞു. പെട്ടെന്ന് ചേച്ചി വിളിച്ച്, അവളെ ഞാന്‍ കൊണ്ടു പോകാം എന്ന് പറഞ്ഞു. എനിക്കപ്പോള്‍ ദേഷ്യം വന്നു. എന്നെ മാനേജ് ചെയ്യാന്‍ പുള്ളിക്ക് മാത്രമേ പറ്റൂവെന്നാണ് ഞാന്‍ കരുതിയിരുന്നത്.
പക്ഷേ, അതെന്‍റെ ജീവിതം മാറ്റി മറിച്ച ദിവസമായിരുന്നു. ചേച്ചി എന്നെയും പിടിച്ച് ബൂത്തിലേക്ക് നടക്കുമ്പോള്‍, വാഹനങ്ങള്‍ കണ്ട് പേടിച്ച് ഞാന്‍ ചേച്ചിയെ മുറുകെ പിടിച്ചു. എങ്ങനൊക്കെയോയാണ് അന്ന് ഞാന്‍ നടന്ന് പോയത്. വീട്ടില്‍ തരക്കേടില്ലാതെ കാര്യങ്ങള്‍ ചെയ്യുന്ന എനിക്ക് ഇങ്ങനൊരു ബുദ്ധിമുട്ട് വന്നത് ആരും അറിഞ്ഞിരുന്നില്ല.
പക്ഷേ, അന്നുമുതല്‍, ചേച്ചി എന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്തു. അതുവരെ പി എസ് സി പരീക്ഷകള്‍ക്ക് കൊണ്ട് പോയിരുന്നത് എന്‍റെ ഭര്‍ത്താവായിരുന്നു. 2022 വരെയുള്ള എല്ലാ പരീക്ഷകള്‍ക്കും എന്നെ കൊണ്ട് പോയത് ചേച്ചിയാണ്. എന്‍റെ പേര് ഒരു പിഎസ്സി ലിസ്റ്റില്‍ വരുന്നതുവരെ ചേച്ചി എന്‍റെ ഒപ്പം നിന്നു. വസ്ത്രം വാങ്ങാനും, മെട്രോ കാണാനും സിനിമ കാണാനും ക്ഷേത്ര ദര്‍ശനത്തിനും ഒരുമിച്ചു പോയി.
സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ ചേച്ചി പല കണ്‍സ്ട്രക്ഷന്‍ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ടായിരുന്നു. അതിനിടയില്‍ ചേച്ചി എല്‍എല്‍ബി മികച്ച മാര്‍ക്കോട് കൂടി (4 -ാം റാങ്ക് ആണെന്ന് തോന്നുന്നു) പാസായി. സ്വന്തം കുടുംബം നോക്കുക മാത്രമായിരുന്നില്ല ചേച്ചി, മറ്റൊരു കുടുംബത്തില്‍ വന്നു കയറിയ ഒരു കുട്ടിയുടെ ജീവിതത്തിന് താങ്ങായി നിന്നു.
ഞാനോ എന്‍റെ ഭര്‍ത്താവോ ചോദിച്ചാല്‍ ഇന്നുവരെ ഒരു കാര്യത്തിനും ചേച്ചി ‘നോ’ എന്നു പറഞ്ഞിട്ടില്ല. അജിത്തും ജ്യോത്സ്‌നയും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നെങ്കില്‍ അതിന് ഉഷ ചേച്ചിയുടെയും രാജി അമ്മയുടെയും പങ്ക് വലുതാണ്.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം