സ്‌കോളർഷിപ്പ് തടഞ്ഞ് ട്രംപ് ഭരണകൂടം, ഫുൾബ്രൈറ്റ് ധനസഹായം ഉൾപ്പെടെ മരവിപ്പിച്ചു; ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

വാഷിങ്ടണ്‍: ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടുകയാണ്. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി. 

യുഎസിൽ ദൈനംദിന ചെലവുകൾക്കായി സ്റ്റൈപ്പൻഡിനെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. സ്കോളർഷിപ്പുകൾ നിലയ്ക്കുന്നതോടെ സ്വയം ചെലവുകൾ വഹിക്കേണ്ടിവരും. യുഎസിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം  കണക്കിലെടുക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവില്ല. സാധാരണക്കാരെ സംബന്ധിച്ച് ഈ സ്കോളർഷിപ്പുകൾ മാത്രമാണ് യുഎസിൽ പഠിക്കാനുള്ള ഏക പ്രായോഗിക മാർഗം. യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടുക എന്നത് മിക്ക ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചും സ്വപ്നം മാത്രമായി അവശേഷിക്കും.

ഫെഡറൽ ഉദ്യോഗസ്ഥർ വ്യക്തമായി ഒന്നും അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവർത്തിച്ച് വ്യക്തത ആവശ്യപ്പെട്ടിട്ടും അധികൃതരിൽ നിന്നും മറുപടി ലഭിച്ചില്ല. ഇത് വിദ്യാർത്ഥികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. സ്കോളർഷിപ്പ് ഫണ്ടിംഗ് നിർത്തിവയ്ക്കുന്നത് യുഎസ്-ഇന്ത്യ അക്കാദമിക് ബന്ധങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിദേശത്ത് ഉപരി പഠനം ആഗ്രഹിക്കുന്നവരിൽ മിക്കവരും അമേരിക്കയിൽ എത്താൻ ആഗ്രഹിക്കുന്നവരാണ്. യുഎസിലെ അക്കാദമിക് സ്ഥാപനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യൻ വിദ്യാർത്ഥികൾ ഗണ്യമായ സംഭാവന നൽകുന്നു. സ്കോളർഷിപ്പ് ലഭിക്കാതായാൽ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയും. ഇത് യുഎസ് സർവകലാശാലകളുടെ വൈവിധ്യത്തെയും ആഗോള മത്സരശേഷിയെയും ബാധിക്കും.

നാല് രാജ്യങ്ങളിൽ നിന്നുള്ളവരുടെ താത്കാലിക നിയമ പരിരക്ഷ യുഎസ് പിൻവലിക്കുന്നു; അഞ്ച് ലക്ഷം പേരെ ഉടൻ നാടുകടത്തും
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin