കൊച്ചി: എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെയാണ് സംഭവം. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് പല സമയത്തായി മോഷ്ടാവ് എത്തിയത്.
ആദ്യത്തെ രണ്ട് ഹോസ്റ്റലുകളിൽ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തിനെ തുടർന്നാണ് കുന്നുംപുറം നിഹാരിയ ഹോസ്റ്റലിൽ എത്തിയതെന്നാണ് സംശയിക്കുന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
ടീഷർട്ടും പാന്റും മുഖം മറയ്ക്കുന്ന തൊപ്പിയുമണിഞ്ഞിട്ടുള്ള പുരുഷൻ ഹോസ്റ്റലിന്റെ വരാന്തയിലൂടെ ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കയ്യിൽ ടോർച്ചിന് സമാനായ എന്തോ വസ്തുവും ഇയാൾ കരുതിയിട്ടുണ്ട്. പെൺകുട്ടികളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ഹോസ്റ്റലുകളിലും കയറിയത് ഒരാൾ തന്നെയാണെന്നാണ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.