നിർണായക ടോസ് വിജയിച്ച് ഡൽഹി ക്യാപിറ്റൽസ്; ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് – ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഗ്രൌണ്ടിൽ ഈർപ്പമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു.
വിജയത്തോടെ ഐപിഎല്ലിന്റെ 18-ാം സീസണ് തുടക്കം കുറിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഡൽഹി ക്യാപിറ്റൽസ് വിട്ട് ലഖ്നൌ സൂപ്പർ ജയന്റ്സ് ടീമിലെത്തിയ സൂപ്പർ താരം റിഷഭ് പന്തിന്റെ പ്രകടനത്തിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ ഒരു മത്സരത്തിൽ പോലും പന്തിന് അവസരം ലഭിച്ചിരുന്നില്ല. 27 കോടി രൂപയ്ക്ക് ലഖ്നൌവിലെത്തിയ പന്തിന് ഇന്നത്തെ മത്സരം ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം, രണ്ട് സീസണിൽ ലഖ്നൌവിലെ നയിച്ച കെ.എൽ രാഹുൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി ടീമിൽ രാഹുലിന്റെ സാന്നിധ്യം ഏറെ നിർണായകമാണെങ്കിലും ഇന്നത്തെ മത്സരത്തിൽ രാഹുൽ കളിക്കില്ല.
വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വൻ സ്കോർ പിറക്കുമെന്നാണ് വിലയിരുത്തൽ. താരതമ്യേന റൺസൊഴുകുന്ന വിശാഖപട്ടണത്തെ സ്റ്റേഡിയത്തിൽ ശരാശരി 170 റൺസാണ് ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ. ഐപിഎല്ലിലെ ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ലഖ്നൌവിനാണ് മേൽക്കൈ. പരസ്പരം ഏറ്റുമുട്ടിയ 5 മത്സരങ്ങളിൽ 3 തവണയും വിജയം ലഖ്നൌവിനൊപ്പമായിരുന്നു. എന്നാൽ, അവസാന സീസണിൽ രണ്ട് തവണ ഏറ്റുമുട്ടയപ്പോൾ രണ്ടിലും ഡൽഹി വിജയിച്ചു.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറൽ, സമീർ റിസ്വി, വിപഞ്ച് നിഗം, അക്സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്സ്, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മുകേഷ് കുമാർ, മോഹിത് ശർമ്മ.
ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേയിംഗ് ഇലവൻ: ആയുഷ് ബദോണി, മിച്ചൽ മാർഷ്, എയഡൻ മാർക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ലർ, ദിഗ്വേഷ് സിംഗ്, പ്രിൻസ് യാദവ്, ഷഹബാസ് അഹമ്മദ്, ഷാർദുൽ ഠാക്കൂർ, രവി ബിഷ്‌നോയ്
READ MORE: ഐപിഎൽ: വിജയത്തുടക്കം ലക്ഷ്യമിട്ട് ലഖ്നൗവും ഡൽഹിയും