ആദ്യ സിനിമ റിലീസ് ആകുന്നു: ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റ് കളിക്കാന്‍ അല്ലാതെ ഇന്ത്യയില്‍ എത്തി !
ഹൈദരാബാദ്: പ്രമുഖ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്‍റെ ആദ്യ സിനിമയുടെ റിലീസിന്‍റെ ഭാഗമായി ഇന്ത്യയില്‍ എത്തി. തെലുങ്ക് ആക്ഷന്‍ ചിത്രം റോബിൻഹുഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് നിര്‍മ്മാതാക്കളും ആരാധകരും ഒരുക്കിയത്.
ഓസ്ട്രേലിയൻ ക്രിക്കറ്റർ തന്‍റെ അഭിനയ അരങ്ങേറ്റം കുറിക്കുന്നത് വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോബിന്‍ഹുഡ് എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന്‍റ വാര്‍ണര്‍ ഉള്‍പ്പെടുന്ന ബിടിഎസ് ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. നിതീൻ നായകനായി എത്തുന്ന ചിത്രം മാർച്ച് 28-നാണ് റിലീസ് ചെയ്യുന്നത്.
നിർമ്മാണ സ്ഥാപനമായ മൈത്രി മൂവി മേക്കേഴ്സ്, എക്സില്‍ വാര്‍ണറുടെ വരവ് അറിയിച്ചിട്ടിണ്ട്. മൈതാനത്ത് തിളങ്ങിയ വാര്‍ണര്‍ വെള്ളിത്തിരയിലും തിളങ്ങാന്‍ തയ്യാറാണ് എന്നാണ് അവരുടെ പോസ്റ്റ് പറയുന്നത്. അതിശയിപ്പിക്കുന്ന ക്യാമിയോ റോള്‍ എന്നാണ് റോബിന്‍ ഹുഡിലെ വേഷത്തെക്കുറിച്ച് മൈത്രി വിശേഷിപ്പിക്കുന്നത്.
പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് 70 കോടി മുടക്കിയാണ് ചിത്രം എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ട്രാക്ക് ടോളിവുഡിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് 30 കോടി മതിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിഥിന്‍റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭീഷ്മയ്ക്കും സമാന രീതിയിലുള്ള ബിസിനസ് ആണ് ലഭിച്ചത്. സമീപകാലത്ത് ഹിറ്റുകള്‍ കൊടുത്തിരുന്നുവെങ്കില്‍ റോബിന്‍ഹുഡിന്‍റെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് തുകയും ഉയര്‍ന്നേനെ എന്നാണ് വിലയിരുത്തലുകള്‍.
നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് റോബിന്‍ഹുഡ്. കരിയറില്‍ ഒരു ഹിറ്റിന് വേണ്ടി നിഥിന്‍ ഏറ്റവും ആഗ്രഹിക്കുന്ന സമയവുമാണ് ഇത്.
ഛാവ ആറാം ശനിയാഴ്ചയും മികച്ച കളക്ഷനില്‍: അനിമലിനെയും പിന്നിലാക്കി കുതിപ്പ്