വേനൽമഴ ശക്തമാകുന്നു, ഒപ്പം കാറ്റും; സ്കൂളിലെ 400ഓളം ഓടുകള്‍ പറന്നുപോയി, കാറിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം

ഇടുക്കി: വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ഇടുക്കി പന്നിയാർകുട്ടിയിൽ വ്യാപക നാശനഷ്ടം. കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റടിച്ചത്. ക്ലാസ് നടന്നിരുന്ന കെട്ടിടത്തിന്  സമീപത്തെ മുറിയുടെ ഓടാണ് പറന്നു പോയത്.

വരാന്തയിലിട്ടിരുന്ന കസേരകളും ബെഞ്ചുകളും പറന്നു പോയി. അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു.  മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.

പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. തുടർന്നുണ്ടായ കാറ്റിലാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്. കാറിന് മുകളിലേക്ക് തെങ്ങ് കടുപുഴകി വീണും അപകടമുണ്ടായി. പ്രദേശത്ത് വൈകിട്ട് നാല് മണി മുതൽ ശക്തമായ മഴയാണ് പെയ്തത്.

മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. ഇന്ന്  സ്കൂൾ അവധി ആയതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മരം വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്.

By admin